കൊച്ചി: ടോമിൻ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ സുപ്രധാന പദവിയിൽ നിയമിച്ചതിന് സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചില്‍ നിന്നാണ് വിമര്‍ശനം ഉയര്‍ന്നത്. തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം.
ഹർജിയിൽ സർക്കാർ സത്യവാങ്മൂലം നൽകാൻ വൈകിക്കുകയായിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഡിജിപി ടി.പി.സെൻകുമാറിന്‍റെ കാലാവധി കഴിയുന്നത് വരെ കേസിൽ സത്യവാങ്മൂലം വൈകിപ്പിക്കാനാണോ സർക്കാർ നീക്കമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ കൂടുതൽ സമയം തേടിയപ്പോഴായിരുന്നു കോടതിയുടെ രൂക്ഷ പരാമർശം.
സുപ്രീംകോടതി ഉത്തരവ് നേടി ഡിജിപി സ്ഥാനത്ത് സെൻകുമാർ മടങ്ങിയെത്തുന്നതിന് മുന്നോടിയായാണ് സർക്കാർ പോലീസ് ആസ്ഥാനത്തിന്‍റെ ചുമതല തച്ചങ്കരിക്ക് നൽകിയത്. ഇത് വ്യാപക വിമർശനങ്ങൾ വഴിവെച്ചിരുന്നു. ആരോപണങ്ങളിൽ മുങ്ങിയ തച്ചങ്കരിയെ ഉന്നത സ്ഥാനത്ത് നിയോഗിച്ചതിനെതിരേ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.