തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന ഹൈകോടതിയുടെ പരാമര്‍ശം ഗൗരവമായി പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പരാതികളില്‍ വിഭാഗീയമായി നിലപാട് എടുക്കാന്‍ വിജിലന്‍സിന് കഴിയില്ല. എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനെ സമിപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പരാതി സ്വീകരിക്കാതിരിക്കാന്‍ വിജിലന്‍സിന് കഴിയില്ല. നേരിട്ട് ആളുകള്‍ക്ക് വിജിലന്‍സിന് പരാതി നല്‍കാനും അത് സ്വീകരിക്കാനുമുള്ള അധികാരമുണ്ട്. പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ വിജിലന്‍സ് കോടതി ഇടപെടാറുണ്ട്. വിജിലന്‍സ് കേസുകള്‍ ഇഴഞ്ഞുനീങ്ങുവെന്ന പരാതിയില്‍ താന്‍ അത്തരത്തിലുള്ള നടപടികളില്‍ നേരിട്ട് ഇടപെടാറില്ളെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയ സംഭവം വളരെയേറെ ഗൗരവമേറിയതാണ്. സംഭവത്തില്‍ പൊലിസ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവമുണ്ടായപ്പോള്‍ തന്നെ പൊലിസ് കാര്യക്ഷമമായി ഇടപെട്ടിരുന്നു. മുഖ്യപ്രതിയെ പിടികൂടാൻ പൊലിസ് ത്വരിത ശ്രമം നടത്തുന്നുണ്ടെന്നും അവരെ അറസ്റ്റ് ചെയ്ത ശേഷം കൂടുതല്‍ നടപികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
നടിയെ ആക്രമിച്ച സംഭവത്തില്‍ കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി. ആര്‍ക്കും ആരെയും എന്തു പറയാവുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.