ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ കെ. ശ്രീകാന്തിന് ജയത്തോടെ തുടക്കം. ആദ്യറൗണ്ടില്‍ റഷ്യയുടെ സെര്‍ജി സിറന്റിനെ നേരിട്ടുള്ള ഗെയിമുകളിൽ ശ്രീകാന്ത് അനായാസം കീഴടക്കി.
പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ സമീർ വർമ രണ്ടാം റൗണ്ടിൽ കടന്നു. സ്പെയിനിന്റെ പാബ്ലോ അബിയാനെ മാറി കടന്നാണ് സമീർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്.
മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ്- മനീഷ സഖ്യവും ഇന്ത്യയുടെ പ്രജാക്ത സാവന്ത് ഉള്‍പ്പെട്ട സഖ്യവും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി.
ടൂര്‍ണമെന്റിലെ എട്ടാം സീഡായ ശ്രീകാന്തിന്, ലോകറാങ്കിങ്ങില്‍ 71-ാം സ്ഥാനത്തുള്ള സെര്‍ജിയെ കീഴടക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. കേവലം 29 മിനിറ്റുകൾക്കുള്ളിൽ ശ്രീകാന്ത് വിജയം കൈപ്പിടിയിലാക്കി. രണ്ടാം റൗണ്ടില്‍ ശ്രീകാന്ത് ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെ നേരിടും.
അജയ് ജയറാമും സായ് പ്രണീതും ഇന്നിറങ്ങും
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ അജയ് ജയറാമും സായ് പ്രണീതും ചൊവ്വാഴ്ച മത്സരത്തിനിറങ്ങും. പതിമ്മൂന്നാം സീഡായ അജയ്, ഓസ്ട്രിയയുടെ ലൂക്ക വ്രാബറിനെയാണ് ആദ്യറൗണ്ടില്‍ നേരിടുക. അതേസമയം ഹോങ്കാങ്ങിന്റെ വെയ് നാനിനെ സായ് പ്രണീത് നേരിടും.
മിക്സഡ് ഡബിൾസിൽ സുമീത് റെഡ്ഡി- അശ്വിനി പൊന്നപ്പ സഖ്യവും വനിതാ ഡബിള്‍സില്‍ ജെ. മേഘ്‌ന- പൂര്‍വിഷ, അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യങ്ങളും പുരുഷ ഡബിള്‍സില്‍ എം.ആര്‍. അര്‍ജുന്‍-രാമചന്ദ്രന്‍ സ്ലോക് സഖ്യവും ചൊവ്വാഴ്ച മത്സരത്തിന് ഇറങ്ങും.