മുംബൈ: ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി വീണ്ടും വലിയ തിരിച്ചടി നേരിടുകയാണ്. വിജയകരമായി പൂര്‍ത്തിയാക്കി എന്ന് പ്രഖ്യാപിച്ച ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) പിന്‍വലിക്കേണ്ടി വന്നത് ആഗോള മേഖലയില്‍ തന്നെ നിക്ഷേപകര്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. 112 ശതമാനം അപേക്ഷകള്‍ ലഭിച്ചു എന്ന് പറഞ്ഞ എഫ്പിഒ ആയിരുന്നു കഴിഞ്ഞ ദിവസം രാത്രിയോടെ തങ്ങള്‍ പിന്‍വലിക്കുന്നു എന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്നും ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സാഹചര്യത്തിലാണ് എഫ്പിഒയില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്‍മാറിയത്. എന്തായാലും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തുറന്നുവിട്ട ഭൂതം അദാനി ഗ്രൂപ്പിനെ തുരത്തിക്കൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫോര്‍ബ്‌സ് ബില്യണയര്‍ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് ഗൗതം അദാനി പുറത്തായിരുന്നു. അതേസമയം ബ്ലൂംബെര്‍ഗ് ഇന്‍ഡക്‌സില്‍ തുടരുകയും ചെയ്തു.


Read Also: എഫ്പിഒയിൽ അദാനിയെ രക്ഷിച്ചത് രണ്ട് ഇന്ത്യൻ ഭീമൻമാർ... അവസാന നിമിഷം സംഭവിച്ചത് ഇങ്ങനെ


ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം, രണ്ട് ഇന്‍ഡക്‌സുകളിലും അദാനി ആദ്യ പത്തില്‍ നിന്ന് പുറത്തായി എന്നതാണ്. ഫോര്‍ബ്‌സ് ഇന്‍ഡക്‌സില്‍ ഏറ്റവും ഒടുവിലത്തെ വിവരം പ്രകാരം ഗൗതം അദാനി 16-ാം സ്ഥാനത്താണ്. മുകേഷ് അംബാനി പത്താം സ്ഥാനത്ത് തുടരുന്നുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം 67.8 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് അദാനിയുടെ മൊത്തം ആസ്തിമൂല്യം. ഒറ്റ ദിവസം കൊണ്ട് വിപണിയില്‍ നേരിട്ട നഷ്ടം 20.8 ബില്യണ്‍ ഡോളറും. സമീപകാലത്ത് ലോകം കണ്ട വലിയ തകര്‍ച്ചകളില്‍ ഒന്നാണിത്.


ബ്ലൂംബെര്‍ഗ് ഇന്‍ഡക്‌സില്‍ ഗൗതം അദാനി ഇപ്പോള്‍ 13-ാം സ്ഥാനത്താണ്. തൊട്ടുമുകളില്‍ 12-ാം സ്ഥാനത്തുണ്ട് മുകേഷ് അംബാനി. അദാനിയുടെ നഷ്ടമായി ബ്ലൂംബെര്‍ഗ് കണക്കാക്കിയിരിക്കുന്നത് 12.5 ബില്യണ്‍ ഡോളര്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസവുമായി താരതമ്യം ചെയ്യുമ്‌പോള്‍ നഷ്ടം 48.5 ബില്യണ്‍ ഡോളര്‍ ആണ്. അദാനിയുടെ മൊത്തം ആസ്തിമൂല്യം 72.1 ബില്യണ്‍ ഡോളര്‍ ആയും ബ്ലൂംബെര്‍ഗ് കണക്കാക്കിയിരിക്കുന്നു.


കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയായത് ക്രെഡിറ്റ് സൂയിസിന്റെ തീരുമാനം ആയിരുന്നു. അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങള്‍ക്ക് വായ്പ നല്‍കേണ്ടതില്ലെന്നാണ് സ്വിസ് ബാങ്കിങ് ഗ്രൂപ്പ് ആയ സൂയിസ് തീരുമാനിച്ചത്. ഇതോടെ ഓഹരി മൂല്യം വീണ്ടും ഇടിയാന്‍ തുടങ്ങി. ഒടുവില്‍ അദാനി ഗ്രൂപ്പ് എഫ്പിഒ പിന്‍വലിക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരു വാര്‍ത്തയും പുറത്ത് വന്നു. എഫ്പിഒ വിജയിച്ചു എന്ന പ്രതീതി സൃഷ്ടിക്കാന്‍ അദാനി ഗ്രൂപ്പിനെ സഹായിച്ചത് മറ്റ് രണ്ട് ഇന്ത്യന്‍ ഭീമന്‍മാര്‍ ആയിരുന്നു എന്നതാണ്. സജ്ജന്‍ ജിന്‍ഡാലും സുനില്‍ മിത്തലും ആയിരുന്നു അവര്‍ എന്ന് സോഴ്‌സുകളെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.


ഹിൻഡൻബ‍​ർ​ഗ് റിപ്പോർട്ട് പുറത്ത് വന്നപ്പോൾ അതിനെ പൂ‍ർണമായും തള്ളിക്കളയുന്ന നിലപാടായിരുന്നു അദാനി ​ഗ്രൂപ്പ് സ്വീകരിച്ചത്. പിന്നീട് അവർ 88 ചോദ്യങ്ങളുള്ള ഒരു ചോദ്യാവലിയും പുറത്ത് വിട്ടു. ഇതിനെ ഇന്ത്യക്കെതിരെയുള്ള ആക്രമണം എന്ന നിലയ്ക്കായിരുന്നു അദാനി ​ഗ്രൂപ്പ് പ്രതിരോധിക്കാൻ ശ്രമിച്ചത്. ഈ വിഷയങ്ങൾ ദേശീയത ഉയ‍ർത്തി പ്രതിരോധിക്കാനാവില്ലെന്നായിരുന്നു ഹിൻഡൻബർ​ഗ് റിസെ‍ർച്ചിന്റെ പ്രതികരണം. തുടർന്നിങ്ങോട്ടുള്ള ദിവസങ്ങളിൽ എല്ലാം തന്നെ അദാനി ​ഗ്രൂപ്പ് ഓഹരികൾ വിപണിയിൽ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. എഫ്പിഒ വിജയിച്ചു എന്ന പ്രഖ്യാപനം പോലും ഓഹരി വിപണിയിൽ ചലനം സൃഷ്ടിച്ചില്ല. അദാനി ഗ്രൂപ്പിന്റെ ഭാവി എന്താകുമെന്ന് വരും മണിക്കൂറുകളില്‍ കൂടുതല്‍ വ്യക്തമാകും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.