സംസ്ഥാനത്ത് മഴ  കനത്തതോടെ എലിപ്പനിയ്ക്കെതിരെ (leptospirosis) ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ...


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ആരോഗ്യ വകുപ്പിന്‍റെ  നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും    എലിപ്പനിയ്ക്കെതിരായ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും  ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.  എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും  മരുന്ന്  സൗജന്യമായി ലഭ്യമാണെന്നും കെ കെ ശൈലജ അറിയിച്ചു.


പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ചവ്യാധികളില്‍ ഏറ്റവും  അപകടകമായ ഒന്നാണ്  എലിപ്പനി. ആരംഭത്തില്‍ തന്നെ  എലിപ്പനിയാണെന്ന് കണ്ടെത്തി തക്ക ചികിത്സ നല്‍കിയില്ലെങ്കില്‍  മരണം വരെ സംഭവിക്കാവുന്ന പകര്‍ച്ചവ്യാധിയാണ് ഇത് . 


എന്താണ് എലിപ്പനി അഥവാ leptospirosis?


ഒരു ജന്തുജന്യരോഗമാണ്  എലിപ്പനി. ലെപ്‌ടോസ്‌പൈറ  (Leptospira) എന്ന  ഇനത്തില്‍പ്പെട്ട  ഒരിനം ബാക്ടീരിയയിലൂടെയാണ് ഈ രോഗം പകരുന്നത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലരുന്നതാണ്   എലിപ്പനി പടരാന്‍ കാരണമാവുന്നത്.


 എലിപ്പനി പിടിപെടാനുള്ള  സാധ്യത  എങ്ങിനെ?


കെട്ടിനില്‍ക്കുന്ന മഴ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റ് മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യത കൂടുതലായി കണ്ടുവരുന്നത്‌. രോഗവാഹകരായ എലി, പട്ടി, കന്നുകാലികള്‍, പന്നി എന്നിവയുടെ വിസര്‍ജ്യം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കലരുന്നു. ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും മുറിവിലൂടെയും  രോഗാണുക്കള്‍   ശരീരത്തില്‍ പ്രവേശിച്ചാണ് എലിപ്പനിയുണ്ടാകുന്നത്.


എന്താണ് രോഗലക്ഷണങ്ങള്‍?


പനി, പേശി വേദന ( പ്രധാനമായും കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, നടുവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ  പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.  


ആരംഭത്തില്‍തന്നെ  ചികിത്സ തേടാതിരുന്നാല്‍ ഈ രോഗം  അപകടാവസ്ഥയിലേയ്ക്ക് നീങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.  തക്ക  ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.