ബറെയ്‌ലി: ഭരണഘടനയില്‍ വിശ്വസിക്കുന്നതിനാല്‍ മറ്റ് അധികാര കേന്ദ്രങ്ങള്‍ ആര്‍എസ്എസിന് ആവശ്യമില്ലെന്ന് ആര്‍എസ്എസ്  സര്‍ സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. ആരുടേയും ജാതിയോ മതമോ മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ബറെയ്‌ലിയില്‍ നടന്ന 'ഭവിശ്യാ കാ ഭാരത്' എന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

 130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറയുന്നുണ്ടെങ്കില്‍ അത് ആരുടേയും മതമോ ജാതിയോ ഭാഷയോ മാറ്റാന്‍ ലക്ഷ്യംവെച്ചിട്ടല്ല അദ്ധേഹം വ്യക്തമാക്കി.


ആര്‍എസ്എസിന് ഭരണഘടയില്‍ വിശ്വാസമുണ്ടെന്നും അതിനാല്‍ത്തന്നെ പ്രത്യേകിച്ച് ഒരു അധികാര കേന്ദ്രം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ ഉറച്ച വിശ്വാസമുണ്ട്. സൗഹാര്‍ദ്ദപരമായ ജീവിതം എന്നാണ് ഹിന്ദുത്വ എന്ന വാക്ക് പോലും അര്‍ത്ഥമാക്കുന്നത്. വൈകാരികമായ ഏകീകരണത്തിന് ശ്രമിക്കണമെന്നാണ് ഭരണഘടനപോലും പറയുന്നതെന്നും രാജ്യം തങ്ങളുടേതാണെന്ന ചിന്തയാണ് ആ വൈകാരികതയെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.


ഹിന്ദുത്വമെന്നത് സമഗ്രമായ സമീപനമാണ്, എല്ലാവരുടെയും പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നാനാത്വത്തിലെ ഏകത്വമാണ് അതെന്നും വൈകാരിക സമന്വയമാണ് അതിനെ അടയാളപ്പെടുത്തുന്നതെന്നും ഭാഗവത് വിശദീകരിച്ചു.


ജനസംഖ്യാ നിയന്ത്രണ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും അദ്ദേഹം വിശദീകരണം നല്‍കി. ജനസംഖ്യയെന്നത് രാജ്യത്തെ വിഭവങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നാണ് ഞാന്‍ പറഞ്ഞത്. അതിനാല്‍ നയങ്ങള്‍ ഈയൊരു വിഷയത്തിലൂന്നിയുള്ളതായിരിക്കണമെന്നാണ് ഉദ്ദേശിച്ചത്.ഒരാള്‍ക്ക് എത്രകുട്ടികളാകാമെന്നത് നയപ്രകാരം തീരുമാനിക്കണം. അതിനായി എന്തെങ്കിലും നിയമമുണ്ടാക്കാന്‍ ശ്രമിക്കുന്നില്ല.കാരണം അതെന്റെ ജോലിയല്ല- ആര്‍എസ്എസ് സര്‍ സംഘചാലക് വ്യക്തമാക്കി.