ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സ്വതന്ത്ര സംസ്ഥാനപദവി കിട്ടാന്‍ ബ്രെക്സിറ്റ് മോഡല്‍ ഹിതപരിശോധന വേണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. യൂറോപ്യന്‍ യൂനിയനില്‍ നിന്നും പുറത്തുപോകാന്‍  ബ്രിട്ടന്‍ നടത്തിയ ഹിതപരിശോധനയുടെ ഫലം പുറത്തുവന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്‍്റെ അഭിപ്രായപ്രകടനം.  ഡല്‍ഹി പൂര്‍ണാധികാരമുള്ള സംസ്ഥാനമായി മാറുന്നതിന് ബ്രിട്ടന്‍ നടത്തിയതുപോലൊരു ഹിതപരിശോധന ഉടന്‍ ഡല്‍ഹിയിലും നടത്തണമെന്ന് അരവിന്ദ് കെജ്രിവാള്‍ ട്വിറ്റില്‍ കുറിച്ചു.



COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരമേറ്റ ശേഷം സ്വതന്ത്ര സംസ്ഥാന പദവി വേണമെന്ന് ശക്തമായി ഉന്നയിച്ചിരുന്നു. പൊലീസ്, ഭൂമി എന്നിങ്ങനെയുള്ള വകുപ്പുകള്‍ കേന്ദ്രസര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് മേയില്‍ പൂര്‍ണ സംസ്ഥാന പദവി സംബന്ധിച്ച് എഎപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ കരട് കൊണ്ടുവന്നിരുന്നു. 



കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ  പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാനപദവി. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയില്‍ ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയ നാള്‍ മുതല്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായി അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാണ്. നിരവധി തവണ ഇരുവരും നേരിട്ട് ഏറ്റുമുട്ടിയിരുന്നു.


ഏറ്റവും ഒടുവിലായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉണ്ടായി. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാള്‍ക്ക് ഗവര്‍ണറുമായി ബന്ധമുണ്ടെന്ന് കേജ്‌രിവാള്‍ ആരോപിച്ചിരുന്നു.നേരത്തെ കോണ്‍ഗ്രസും ബിജെപിയും ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി ആവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്നെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതോടെ ബി.ജെ.പി അതില്‍നിന്ന് പിന്തിരിഞ്ഞു.