കൊൽക്കത്ത:  എച്ച്‌ഐവി പോസിറ്റീവ് ജീവനക്കാർ മാത്രമായി നടത്തുന്ന ഏഷ്യയിലെ ആദ്യ കഫേ കൊൽക്കത്തയിൽ തുറന്നു. എച്ച്ഐവി ബാധിതരായ 7 കൗമാരക്കാർ ഉൾപ്പെടുന്നതാണ്  'കഫേ പോസിറ്റീവ്'. എച്ച്ഐവി പോസിറ്റീവ് ആയ ആളുകൾക്ക് ബോധവത്കരണവും  അവര്‍ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഇത് ലക്ഷ്യമിടുന്നത് .


COMMERCIAL BREAK
SCROLL TO CONTINUE READING

ആനന്ദഘർ എന്ന എൻജിഒയുടെ സ്ഥാപകനായ  കല്ലോൽ ഘോഷ് ആണ്  ഈ കഫേ സ്ഥാപിച്ചിരിയ്ക്കുന്നത്. എച്ച്ഐവി പോസിറ്റീവായ്‌ കുട്ടികളുടെ  മാനസികാരോഗ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എൻജിഒ ആണ്  ആനന്ദഘർ. ഫ്രാങ്ക്ഫർട്ടിലെ എച്ച്ഐവി പോസിറ്റീവ് ആയ ആളുകൾ നടത്തുന്ന ഒരു കഫേയാണ് അദ്ദേഹത്തിന് പ്രചോദനമായത് എന്നും അദ്ദേഹം വ്യക്തമാക്കി.


ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം 18 വയസ്സിന് ശേഷം കുട്ടികൾക്ക് അനാഥാലയങ്ങളിൽ തുടരാൻ കഴിയില്ല, അതിനുശേഷം ഈ കുട്ടികൾ എന്ത് ചെയ്യുമെന്ന ചോദ്യത്തിനുളള ഉത്തരമായാണ് ഈ കഫേ തുറന്നതെന്നും അവർക്ക് തൊഴിൽ ആവശ്യമാണെന്നും ഘോഷ് വ്യക്തമാക്കി. 


ഘോഷ്  ആദ്യമായി കഫേ  തുറന്നത് 2018 ലാണ്.  ഇപ്പോൾ ബിസിനസ്സ് വിപുലീകരിക്കുകയാണ്. കിഴക്കൻ ഇന്ത്യയിൽ ഇനിയും ഇത്തരത്തിലുള്ള 30 കഫേകൾ കൂടി കൊണ്ടുവരാനാണ് താൻ ലക്ഷ്യമിടുന്നതെന്നും  അതിനായുളള  പരിശീലനത്തിന് 800 പേരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഘോഷ് പറഞ്ഞു.


കഫേ തുറന്നതിനു ശേഷമുള്ള  ആളുകളുടെ പ്രതികരണവും  അദ്ദേഹം വെളിപ്പെടുത്തി. കഫേയോടുള്ള പ്രതികരണം എല്ലായ്പ്പോഴും പോസിറ്റീവ് ആയിരുന്നില്ല,  സ്റ്റാഫ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോള്‍ ചിലര്‍ അസ്വസ്ഥത കാട്ടിയതായും ചിലർ കഫേയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.  എന്നാല്‍,  അതിഥികളോട്  എല്ലാം വിശദീകരിച്ച് കഴിയുമ്പോൾ ഭൂരിഭാഗം പേരും തങ്ങളോട് സഹകരിക്കാൻ തയ്യാറായിട്ടുണ്ടെന്നും ഘോഷ് പറഞ്ഞു.


തുടക്കത്തിൽ, കഫേയോട് ചേർന്നുളള അയൽവാസികൾക്ക് സംശയമുണ്ടായിരുന്നുവെങ്കിലും എച്ച്ഐവി പോസിറ്റീവ് ആളുകൾ മറ്റെല്ലാ മനുഷ്യരെയും പോലെയാണെന്ന് ഉടൻ തന്നെ മനസ്സിലാക്കിക്കൊടുക്കാന്‍ സാധിച്ചതായും  ഘോഷ് പറഞ്ഞു. 


ഈ കഫേ കാപ്പിയ്ക്കും സാൻഡ്‌വിച്ചുകൾക്കും പേരുകേട്ടതാണ്. സാധാരണയായി പ്രൊഫഷണലുകൾ, കോളേജ് വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവര്‍ സംഘമായി ഇവിടെ എത്താറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.