ന്യൂഡല്‍ഹി: ബംഗളൂരുവിലെ ആധാര്‍ ഡാറ്റ കേന്ദ്രത്തിന്‍റെ പൂര്‍ണ സുരക്ഷാ ചുമതല ഇനിമുതല്‍ സിഐഎസ്എഫ് ജവാന്മാര്‍ക്ക്. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഹേമേന്ദ്രസിങ് ആണ് പുതിയ തീരുമാനം അറിയിച്ചത്. സിഐഎസ്‌എഫിലെ 80 ജവാന്മാര്‍ക്കാണ് സുരക്ഷ ചുമതല നല്‍കിയിരിക്കുന്നത്. ബംഗളൂരുവിലെ കൊഡിഗെഹള്ളിയിലാണ് ഡാറ്റാ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2014 മുതല്‍ സിഐഎസ്എഫ് ജവാന്മാരുടെ സേവനം ആധാര്‍ കേന്ദ്രത്തിന് ലഭ്യമാണ്.


ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ബയോമെട്രിക് വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമെന്നനിലയ്ക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ബംഗളൂരുവിലെ ആധാര്‍ ഡാറ്റ കേന്ദ്രം. 


സ്ഥിരം സുരക്ഷാസേനയുടെ സാന്നിധ്യം ഇവിടെ ആവശ്യമാണെന്ന് മനസ്സിലാക്കി 162 ജവാന്മാരടങ്ങുന്ന സ്ക്വാഡിനെ വിന്യസിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.


അതീവസുരക്ഷയോടെ സംരക്ഷിക്കേണ്ട വിവരങ്ങളടങ്ങിയ ഡാറ്റാകേന്ദ്രത്തിന് നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടുകൊണ്ടാണ് സിഐഎസ്‌എഫിന്‍റെ യൂണിറ്റിനെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 


അതുകൂടാതെ ആക്രമണങ്ങളെ ചെറുക്കാനുള്ള സര്‍വ്വസന്നാഹങ്ങളുമായാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. കൂടാതെ മാനേസറിലെ ആധാര്‍ ഡാറ്റാ കേന്ദ്രത്തിന്‍റെ സുരക്ഷയും ഉടന്‍ തന്നെ സിഐഎസ്‌എഫ് ഏറ്റെടുക്കും.