രാജ്യത്ത് കോവിഡ് കേസുകൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉയരുന്നു. ഏപ്രിൽ 19 ചൊവ്വാഴ്ചയേ അപേക്ഷിച്ച് ഏപ്രിൽ 20 ന് കോവിഡ് കേസുകളിൽ 65 ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 20 ലെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 2,067 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനമാണ്. 24 മണിക്കൂറിനിടെ 1,547 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 24 മണിക്കൂറിനിടെ 40 പേർ കോവിഡ് ബാധിച്ച് മരിച്ചതായും സ്ഥിരീകരിച്ചു. 

12,340 പേരാണ് ഏപ്രിൽ 20 ന് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് കണക്കുകൾ പറയുന്നത്.

 

ഒരിടവേളയ്ക്ക് ശേഷം കോവിഡ് ഉയരുന്നതിലുള്ള ആശങ്കയിലാണ് മിക്ക സംസ്ഥാനങ്ങളും. ഡൽഹിയിൽ കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് സമീപ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ മാസ്ക് ധരിക്കണമെന്ന നിർദേശം നടപ്പിലാക്കി തുടങ്ങിയിരുന്നു. ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മിസോറാം എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്രം പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

 

ഡൽഹിയിലെ കോവിഡ് വ്യാപനത്തെ തുടർന്ന് ഏറ്റവും ശക്തമായ ജാഗ്രത തുടരുന്നത് ഉത്തർപ്രദേശിലാണ്. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി യുപി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലും ഡൽഹിയോട് ചേർന്നു കിടക്കുന്ന ആറ് നാഷണൽ ക്യാപ്പിറ്റൽ റീജിയൻ(NCR) ജില്ലകളിലുമാണ് മാസ്ക് നിർബന്ധമാക്കിയത്.

 

രാജ്യ തലസ്ഥാനത്തോട് ചേർന്നു കിടക്കുന്ന ഗൗതം ബുദ്ധ് നഗർ, ഗാസിയാബാദ്, ഹപൂർ, മീററ്റ്, ബുലൻഷഹർ, ബാഹ്പാട്ട് എന്നിവിടങ്ങളിലും ലക്നൗവിലും  മാസ്ക് നിർബന്ധമായും ധരിക്കണം. കൂടുതൽ നിയന്ത്രണങ്ങൾ വരുംദിവസങ്ങളിൽ ഉണ്ടായേക്കാമെന്നും ഉദ്യോഗസ്ഥർ സൂചന നൽകുന്നു.