ന്യൂഡല്‍ഹി: കഴിഞ്ഞ 8ന് നടന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന് പുറത്തു വരികയാണ്. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയെന്ന് സ്ഥാപിക്കുംപോലെ തുടക്കത്തില്‍ വന്‍ മുന്നേറ്റമാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നത്. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി നില മെച്ചപ്പെടുത്തിതന്നെയാണ് BJPയുടെയും മുന്നേറ്റം.


ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് AAP  56 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുമ്പോള്‍ 14 മണ്ഡലങ്ങളില്‍ BJP ലീഡ് ചെയ്യുകയാണ്.
 
അതേസമയം, എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും AAPയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ചുവെങ്കിലും ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുക്കുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് BJP നേതൃത്വം.


ജനഹിത പദ്ധതികളിലൂന്നിയ തങ്ങളുടെ ഭരണനേട്ടം ഉയര്‍ത്തിക്കാട്ടി AAP മുന്നേറിയപ്പോള്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് BJP നടത്തിയത്.


ജെപി നദ്ദ പാര്‍ട്ടി അദ്ധ്യക്ഷനായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ, ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ നിന്ന് നയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഒപ്പം, ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ട്ടിയുടെ പ്രചാരണത്തില്‍ സജീവ സാന്നിധ്യമായിരുന്നു


അതേസമയം, എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും AAPയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുമ്പോഴും ഡല്‍ഹി പിടിച്ചെടുക്കുമെന്ന് BJP നേതാക്കള്‍ നടത്തുന്ന അവകാശവാദം ചോദ്യമുയര്‍ത്തുകയാണ്. നിലവില്‍ ഒരു ചാനലോ എജന്‍സികളോ ഡല്‍ഹിയില്‍ ഭരണ മാറ്റം പ്രവചിച്ചിട്ടില്ല. കൂടാതെ, വന്‍ ഭൂരിപക്ഷത്തോടെ AAP അധികാരത്തില്‍ തുടരുമെന്നാണ് എല്ലാ പോള്‍ഫലങ്ങളും പറയുന്നത്.


BJPയുടെ ആത്മവിശ്വാസത്തിന് പിന്നില്‍ എന്താണ് രഹസ്യം എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചിന്തിക്കുന്നത്. എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും കടത്തി വെട്ടി അധികാരത്തില്‍ എത്തണമെങ്കില്‍ എന്ത് മാജിക് ആണ് നടന്നത് എന്നത് ആലോചിക്കേണ്ടിയിരിക്കുന്നു.


പോളിംഗ് പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്‌. 4 മണിവരെ ഡല്‍ഹിയില്‍ 42.29% പോളിംഗ് ആണ് നടന്നത്. ഡല്‍ഹിയില്‍ അകെ  നടന്നത് 62.59% പോളിംഗ് ആണ്. അതായത് അവസാന 2 മണിക്കൂര്‍ 20% പോളിംഗ്. അവസാന മണിക്കൂറില്‍ നടന്ന ഈ വോട്ടുകള്‍ BJPയ്ക്ക് തുണയാകുമോ? ഇതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
 
അവസാന മണിക്കൂറില്‍ നടന്ന കനത്ത പോളിംഗ് BJPയ്ക്ക് അട്ടിമറി വിജയം നേടിക്കൊടുക്കും എന്നു തന്നെയാണ് BJP നേതാക്കളുടെ പ്രതീക്ഷ.