ന്യൂഡെല്‍ഹി:ഡല്‍ഹി കാലാപവുമായി ബന്ധപെട്ട ഹര്‍ജികളില്‍ ഹര്‍ജിക്കാരുടെ വാദങ്ങള്‍ക്ക് മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേസില്‍ കക്ഷിചേര്‍ക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഡല്‍ഹി ഹൈകോടതിയോട് അഭ്യര്‍ഥിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ അഭ്യര്‍ഥന സ്വീകരിച്ച കോടതി കേസ് ഏപ്രില്‍ 13 ലേക്ക് മാറ്റുകയായിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ കക്ഷിചേര്‍ക്കാന്‍ കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.സോളിസിറ്റര്‍ ജനറല്‍ കേസില്‍ ഹാജരാകുന്നതിനെ ഡല്‍ഹി സര്‍ക്കാര്‍ എതിര്‍ത്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേസില്‍ കക്ഷിചേര്‍ക്കാന്‍ സോളിസിറ്റര്‍ ജെനെറല്‍ അഭ്യര്‍ഥിച്ചത്.


അതേസമയം ബിജെപി നേതാവ് കപില്‍ മിശ്രയുടെ പ്രസംഗത്തില്‍ തല്‍ക്കാലം കേസെടുക്കില്ലെന്ന് ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു.എന്നാല്‍ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപെട്ടു.കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഡല്‍ഹി പോലീസിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സത്യവാങ്മൂലം സമര്‍പ്പിച്ചു.


നിലവിലെ സാഹചര്യത്തില്‍ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് പോലീസിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് സമാധാന അന്തരീക്ഷത്തിന് ഭംഗംവരുത്തും. കേസുകളെടുക്കുന്നത് ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനേ ഉപകരിക്കൂവെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.


രണ്ടോ മൂന്നോ വീഡിയോ ക്ലിപ്പുകള്‍ മാത്രമാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഈ കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ നടന്നിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.അതുകൊണ്ട് തന്നെ വിശദമായി അന്വേഷിച്ച് മാത്രമേ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ സാധിക്കൂവെന്നാണ് പോലീസ് നിലപാട്.ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മന്ദര്‍നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഡല്‍ഹി പോലീസ് അവരുടെ നിലപാട് വ്യക്തമാക്കിയത്.