വിജയ് വാഡ: ഷോക്കേറ്റ് ചത്ത പശുവിന്‍റെ തൊലിയുരിച്ച ദളിത് യുവാക്കള്‍ക്ക് ഗോരക്ഷാ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ദലിത് സഹോദരന്‍മാരായ മൊകാതി എലിസ, മൊകാതി ലാസര്‍ എന്നിവരെ നഗ്നരാക്കി മരത്തില്‍ കെട്ടിയിട്ടാണ് മര്‍ദിച്ചത്. അമലാപുരം ജാനകിപേട്ട ഏരിയയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രദേശത്തെ പച്ചക്കറി വില്‍പനക്കാരന്‍റെ ഷോക്കേറ്റ് ചത്ത പശുവിന്‍റെ  തോലെടുക്കുന്നതിനായി  ഉടമസ്ഥന്‍ തന്നെയാണ് ദലിത് സഹോദരന്‍മാരെ കൂലിക്ക് വിളിച്ചത്. എന്നാല്‍, സ്ഥലത്തെത്തിയ  100 ഓളം ഗോരക്ഷാ പ്രവര്‍ത്തകര്‍, യുവാക്കള്‍ പശുവിനെ കൊന്നതാണെന്ന് ആരോപിച്ച് പിടിച്ചു കെട്ടിയിട്ട ശേഷം മര്‍ദിക്കുകയായിരുന്നു.


എന്നാല്‍  ഷോക്കേറ്റ് ചത്ത പശുവിന്‍റെ തോലെടുക്കാന്‍ ഇവരെ ഉടമസ്ഥന്‍ തന്നെ വിളിച്ചതാണെന്നറിഞ്ഞ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെടുകയും അവശരായ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മര്‍ദനമേറ്റ ഒരാളുടെ നില ഗുരുതരമാണ്.


സംഭവത്തില്‍ പട്ടികജാതി-പട്ടികവകുപ്പ് വര്‍ഗക്കാര്‍ക്കെതിരായ അക്രമങ്ങളെ ചെറുക്കാനുള്ള വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഗംഗാധര്‍, രമണ്‍ എന്നീ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു. അക്രമം നടത്തിയവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടാനുള്ള നടപടിയെടുത്തതായി പൊലീസ് അറിയിച്ചു.


കഴിഞ്ഞ മാസം അവസാനം ഗുജറാത്തിലും സമാന രീതിയില്‍ ദളിതരെ ഗോ രക്ഷപ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവമുണ്ടായിരുന്നു. തെലങ്കാനയിൽ നടത്തിയ പ്രസംഗത്തിൽ ഗോ രക്ഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി രംഗത്തെത്തിയിരുന്നു. ആക്രമിക്കണമെന്നുണ്ടെങ്കിൽ ദലിത് സഹോദരന്മാരെ വിട്ടു തന്നെ ആക്രമിക്കാനായിരുന്നു മോദി അന്നു പറഞ്ഞത്.