ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി ചരക്ക് സേവന നികുതി (GST) വരുമാനത്തില്‍ വര്‍ധന.


COMMERCIAL BREAK
SCROLL TO CONTINUE READING

1,03,492 കോടിയാണ് നവംബറിലെ ജിഎസ്ടി വരുമാനം. 2017 ജൂലായില്‍ ജിഎസ്ടി നടപ്പാക്കിയതിനുശേഷമുള്ള മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. 


2019 ഏപ്രില്‍, മാര്‍ച്ച് മാസങ്ങളില്‍ മാത്രമാണ് ഇതിലും ഉയര്‍ന്ന വരുമാനം നേടാന്‍ കഴിഞ്ഞിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ഫലം കണ്ടതിന്റെ സൂചനയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.


ജിഎസ്ടി നടപ്പാക്കിയശേഷം എട്ടു തവണ മാത്രമാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടതി കടന്നിട്ടുള്ളത്. രണ്ടു മാസത്തെ ഇടിവിനു ശേഷമാണ് ജിഎസ്ടി വരുമാനത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്.


ധനമന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. 2019 നവംബറിൽ പിരിച്ച തുകയിൽ 19,592 കോടി രൂപ സെൻട്രൽ ജിഎസ്ടി ഇനത്തിലാണ്. ബാക്കി തുക ഇങ്ങനെ:


സ്റ്റേറ്റ് ജിഎസ്ടി 27,144 കോടി


ഇന്റഗ്രേറ്റഡ് ജിഎസ്‌ടി 49,028 കോടി (ഇറക്കുമതി ഇനത്തിലെ 20,948 കോടി രൂപ ഉള്‍പ്പടെ.


സെസ് ഇനത്തിൽ 7727 കോടി (ഇറക്കുമതി ഇനത്തിലെ 869 കോടി ഉൾപ്പെടെ)


ഒക്ടോബറിൽ ജിഎസ്ടി ഇനത്തിൽ പിരിച്ചു കിട്ടിയത് 95,380 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേസമയത്തേക്കാളും 5.3% കുറവാണിത്. എന്നാൽ സെപ്റ്റംബറിനെ അപേക്ഷിച്ച് 3.8% കൂടുതലാണ്. 91,916 കോടി രൂപയാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ലഭിച്ചത്.


2018 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 98,202 കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ ലഭിച്ചത്.


ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഒരു ലക്ഷം കോടി രൂപയ്ക്കു താഴേയ്ക്കു നികുതി പിരിവ് കുറഞ്ഞത് സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചിരുന്നു. 


രണ്ടു മാസത്തെ നെഗറ്റിവ് വളർച്ചയ്ക്കു ശേഷം ആകർഷകമായ വളർച്ചയാണ് നവംബറിൽ കാണിച്ചിരിക്കുന്നത്. ആഭ്യന്തര ഇടപാടുകളിലെ ജിഎസ്ടി ശേഖരം 12% വളർച്ച കൈവകൈവരിച്ചു, ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.