ന്യൂഡല്‍ഹി: ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നവംബർ 27ന് 3 മണിക്ക് മുമ്പ് ഹാജരാക്കണമെന്നാണ് അച്ഛനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഹാദിയയുടെയും പിതാവിന്റേയും എന്‍.ഐ.എയുടേയും ഭാഗം കോടതി കേൾക്കുമെന്നും ഇതിന് ശേഷം കേസില്‍ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. 


അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണം എന്ന ഹാദിയയുടെ അച്ഛന്‍റെ വാദം കോടതി തള്ളി. കേസ് തുറന്നകോടതിയിൽ വാദം കേൾക്കുമെന്നും ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സർക്കാർ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമൂഹത്തിന്‍റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനാവില്ലയെന്നും വിവാഹം വ്യക്തിപരമാണെന്നും കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും നിയമപരമായി തടയാന്‍ കോടതിക്കാവില്ലയെന്നും കോടതി വ്യക്തമാക്കി. അതേസമയം ഹാദിയ ഒറ്റപ്പെട്ട സംഭവമല്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. ഹാദിയയുടേത് സൈക്കോളജിക്കല്‍ കിഡ്‌നാപ്പിംഗ് ആണെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരായി ഭർത്താവ്​ ഷെഫിൻ ജഹാൻ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഷെഫിനെതിരായുള്ള അന്വേഷണത്തിന്‍റ ആദ്യ റിപ്പോർട്ട് എന്‍.ഐ.എ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.