ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ വിമാനം ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഏറെ ദൂരം സഞ്ചരിച്ചതായി റിപ്പോര്‍ട്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ലഹോര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതിരുന്നതോടെയാണ് പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 ജെറ്റ്ലൈനര്‍ ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് കയറി പറന്നത്. പികെ248 എന്ന പാക്ക് വിമാനം മെയ് 4നാണ് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമമേഖലയിലേക്ക് പ്രവേശിച്ചത്. ആ സമയം തൊട്ട് ഇന്ത്യയുടെ വ്യോമസേന വിമാനത്തെ നിരീക്ഷിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ സമയം രാത്രി 8.42ന് പഞ്ചാബ് അതിര്‍ത്തിയിലേക്കാണ് വിമാനം കയറിയത്. ഒമാനിലെ മസ്‌കത്തില്‍നിന്നു ലഹോറിലെ അല്ലാമ ഇഖ്ബാല്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കു യാത്ര തിരിച്ചതായിരുന്നു വിമാനം. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന്  ഇവിടെ ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല. സംഭവത്തെപ്പറ്റി ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിഞ്ഞിരുന്നെന്നാണു ലഭിക്കുന്ന വിവരം.


ALSO READ:  വ്യോമസേന മി​ഗ് വിമാനം തകർന്നു വീണു; മൂന്ന് പേർ കൊല്ലപ്പെട്ടു


''പ്രതികൂല കാലാവസ്ഥ കാരണം പാക്ക് വിമാനം വഴിമാറി പറക്കാന്‍ തീരുമാനിച്ചത് ലഹോറിലെയും ഡല്‍ഹിയിലെയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റുകള്‍ തമ്മിലുണ്ടാക്കിയ അടിയന്തര ധാരണ പ്രകാരമാണ്. ഇന്ത്യന്‍ വ്യോമസേന സംഭവം നിരീക്ഷിച്ചിരുന്നു.'' ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 


കുറച്ചുദൂരം ഇന്ത്യയുടെ പ്രവിശ്യയിലൂടെ പറന്നശേഷം തിരികെ പാക്കിസ്ഥാനിലേക്കു പ്രവേശിച്ച വിമാനം പിന്നീട് മുള്‍ട്ടാനിലാണ് ലാന്‍ഡ് ചെയ്തത്. കാലാവസ്ഥ മോശമാകുമ്പോള്‍ ഈ മേഖലയില്‍ വിമാനങ്ങള്‍ വഴിമാറി പറക്കുന്നത് സാധാരണമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ക്വാലലംപുര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള ചില പാക്ക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖല ഉപയോഗിക്കാന്‍ അനുമതിയുണ്ട്. ഇന്ത്യന്‍ വിമാനങ്ങള്‍ പാക്ക് വ്യോമമേഖല ഉപയോഗിക്കുന്നതും പതിവാണ്.


അതേസമയം രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു.  ബാലോല്‍ നഗര്‍ ഗ്രാമത്തില്‍ ഒരു വീടിന് മുകളിലേക്കാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് നാട്ടുകാരാണ് കൊല്ലപ്പെട്ടത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.പൈലറ്റുമാര്‍ സുരക്ഷിതരാണ്. പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തില്‍ നിന്ന് ചാടിയാണ് പൈലറ്റ് രക്ഷപ്പെട്ടത്. എന്നാല്‍ വിമാനം തകര്‍ന്നു വിഴാനുണ്ടായ കാരണം ഇനിയും വ്യക്തമല്ല. രക്ഷാദൗത്യത്തിനായി സേനാ ഹെലികോപ്റ്റര്‍ അപകട സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.