പോർട്ട്ബ്ലെയർ: കൊടുങ്കാറ്റും കനത്ത മഴയും മൂലം ആൻഡമാനിൽ കുടുങ്ങിയ 320 വിദേശികളടക്കം 1400 ടൂറിസ്റ്റുകൾക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചതായി നാവികസേന. ഐ.എൻ.എസ് ബിത്ര, ഐ.എൻ.എസ് ബംഗാരം, ഐ.എൻ.എസ് കുംബിർ, 


COMMERCIAL BREAK
SCROLL TO CONTINUE READING

എൽ.സി.യു 38 അടക്കം ആറ് യുദ്ധക്കപ്പലുകൾ, മൂന്നു നാവികസേനാ ഹെലികോപ്റ്ററുകൾ, രണ്ട് തീരസംരക്ഷസേന കപ്പലുകൾ എന്നിവയാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.


പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നാവികസേനക്കും ആന്‍ഡമാന്‍ ഭരണകൂടത്തിനും സാധിച്ചിരുന്നില്ല. കൂടാതെ ലാന്‍ഡ്, മൊബൈല്‍ സര്‍വീസുകള്‍ തകരാറിലായത് കുടുങ്ങി കിടക്കുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് ആശങ്കയിലായ കുടുംബാഗംങ്ങളുമായി ബന്ധപ്പെടുന്നതിനും തടസമായി.


ആൻഡമാനിലെ ഹാവ് ലോക് ഐലൻഡിൽ അകപ്പെട്ട വിനോദ സഞ്ചാരികളെ ആൻഡമാൻ ഭരണകൂടം കടത്തുബോട്ടുകളിൽ പോർട്ട്ബ്ലെയർ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. തുറമുഖത്തിന് പുറത്ത് നങ്കൂരമിട്ടിരിക്കുന്ന നാവികസേനയുടെ കപ്പലുകളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.


ആൻഡമാൻ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരം ബുധനാഴ്ച പോർട്ട്ബ്ലെയറിൽ എത്തിയ കപ്പലുകളിൽ ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, വിദഗ്ധ ഡോക്ടർമാർ അടക്കമുള്ളവർ കപ്പലിലുണ്ടെന്ന് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു.


തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കൊടുങ്കാറ്റിനും കനത്ത മഴക്കും കാരണമായത്. തലസ്ഥാനമായ പോർട്ട്ബ്ലെയറിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബീച്ച് ടൂറിസം കേന്ദ്രമാണ് ഹാവ് ലോക് ദ്വീപുകൾ.