അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റ ശ്രമം; 5 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
അതിര്‍ത്തിയില്‍ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം.
ജമ്മു കശ്മീര്‍: അതിര്‍ത്തിയില്‍ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം.
ജമ്മു കശ്മീരിലെ തങ്ധര്‍ അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച 5 ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. സൈന്യം ഇപ്പോഴും തിരിച്ചടി തുടരുകയാണ്. അതുകൂടാതെ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സൈന്യം തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് .
പരിശുദ്ധ റമദാന് മാസത്തോട് അനുബന്ധിച്ച് കശ്മീര്‍ താഴ്വരയില് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ ദീര്ഘിപ്പിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ നില നില്‍ക്കുമ്പോഴും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിരന്തരമായി പ്രകോപനം സൃഷ്ടിച്ച് പാകിസ്ഥാന് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷത്തില്‍ പ്രകോപിതരായാണ് പാകിസ്ഥാന് അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യന്‍ സൈന്യത്തിന് നേരെ കല്ലെറിയുന്ന സംഭവങ്ങളില്‍ കാര്യമായ കുറവുണ്ടായെന്ന് കശ്മീര്‍ ഡി.ജി.പി എസ്.പി വാഹിദ് അഭിപ്രായപ്പെട്ടു. മെയ് 17 മുതല്‍ 20 വരെയുള്ള തീയതികള്‍ ആറ് സംഭവങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ വെടിനിര്‍ത്തല്‍ നില നില്ക്കുന്ന അവസരത്തിലും കഴിഞ്ഞ ദിവസം സി.ആര്.പി.എഫ് ക്യാമ്പിന് നേര്‍ക്ക് തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു.