Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് മാര്‍ച്ച്‌ പകുതിയോടെ തിരഞ്ഞെടുപ്പ് തിയതികള്‍  പ്രഖ്യാപിച്ചേക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Mars Transit 2024: മാര്‍ച്ച്‌ 15 ന് ഗ്രഹങ്ങളുടെ കമാൻഡർമാര്‍ സംക്രമിക്കുന്നു!! ചൊവ്വ സംക്രമണം നല്‍കും ഈ രാശിക്കാര്‍ക്ക് അടിപൊളി നേട്ടങ്ങള്‍!! 
  

കഴിഞ്ഞ 10 വര്‍ഷം അധികാരത്തിലിരുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള NDA സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന ആത്മവിശ്വാസത്തിലാണ് നീങ്ങുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭരണകക്ഷിയായ എൻഡിഎ 400 ലധികം സീറ്റുകൾ നേടുമെന്ന ഉറപ്പാണ് പാര്‍ട്ടിയ്ക്ക് ഉള്ളത്. 


Also Read:  Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ലക്ഷ്യം മറ്റൊന്ന്; ഉമ ഭാരതി


അതേസമയം, കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ BJPയെ നേരിടാന്‍ രൂപീകരിച്ച പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബിജെപിയുടെ ആത്മവിശ്വാസത്തിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന അവസ്ഥയിലാണ്.


തിരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി ചെറു, പ്രാദേശിക പാര്‍ട്ടികള്‍ ഇന്ത്യ സഖ്യത്തില്‍ നിന്നും അടര്‍ന്നു പോകുന്ന കാഴ്ചയാണ് അടുത്തിടെ കാണുവാന്‍ സാധിച്ചത്. ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക്ദൾ (Rashtriya Lok Dal - RLD) ഇന്ത്യ ക്യാമ്പ് വിട്ടു. ഇന്ത്യ സഖ്യത്തിന് തുടക്കമിട്ട ജനതാദൾ (യുണൈറ്റഡ്) പോലെയുള്ള ശക്തമായ ഘടകകക്ഷികൾ  ബൈ പറഞ്ഞു.  ജയന്ത് ചൗധരിയുടെ ആർഎൽഡിയും നിതീഷിന്‍റെ ജെഡിയുവും ബിജെപിയുമായി കൈകോര്‍ത്ത് എൻഡിഎയിൽ പ്രവേശിച്ചു.  


ഈ രണ്ട് പാര്‍ട്ടികള്‍ ഇന്ത്യ സഖ്യം ഉപേക്ഷിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ സഖ്യത്തിന്‍റെ ചിറകറ്റു എന്ന് തന്നെ പറയാം... ആ അവസരത്തിലാണ് മറ്റൊരു എതിരാളി ശക്തമായി കടന്നു വരുന്നത്. അതായത്, ഇന്ത്യ സഖ്യത്തിന് കനത്ത വെല്ലുവിളി നല്‍കാന്‍ സാധിക്കുന്ന എതിരാളി അസദുദ്ദീൻ ഒവൈസിയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തര്‍ പ്രദേശ്‌ ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിരവധി സീറ്റുകളിൽ മത്സരിക്കാനാണ് ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎം പദ്ധതിയിട്ടിരിക്കുന്നത്. 


എഐഎംഐഎം ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമല്ല. ബിജെപിയുടെയും ഭാഗമല്ല. ഈ ഒരു സാഹചര്യത്തില്‍ ഒവൈസി തന്‍റെ പാര്‍ട്ടിയുടെ  സ്ഥാനാർത്ഥികളെ ഏതു മണ്ഡലത്തില്‍ നിര്‍ത്തിയാലും അവിടെ മുസ്ലീം വോട്ടുകൾ ഒവൈസിയുടെ പെട്ടിയില്‍ വീഴും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രധാന വോട്ട് ബാങ്കാണ് മുസ്ലീങ്ങൾ എന്നതും വസ്തുതയാണ്. 


ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎം യുപിയിലെ 20 സീറ്റുകളിൽ മത്സരിക്കുമെന്നാണ് സൂചനകള്‍.   ബീഹാറിലെ 7 ലോക്‌സഭാ സീറ്റുകളിലും എഐഎംഐഎം സ്ഥാനാർത്ഥികളെ നിർത്തും. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബീഹാറിൽ ഒരു സീറ്റിൽ മാത്രമാണ് എഐഎംഐഎം സ്ഥാനാർഥികളെ നിർത്തിയിരുന്നത്. കഴിഞ്ഞ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍  5 മണ്ഡലങ്ങളില്‍ വിജയം നേടുവാന്‍ എഐഎംഐഎം ന്  കഴിഞ്ഞിരുന്നു.  


ഒവൈസിയുടെ എഐഎംഐഎം അതിന്‍റെ ഉത്ഭവ കേന്ദ്രമായ തെലങ്കാനയിൽ വളരെ ശക്തമാണ്. 2024ൽ സെക്കന്തരാബാദിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എഐഎംഐഎം മഹാരാഷ്ട്രയിലും സ്ഥാനാർത്ഥികളെ നിർത്തും. മുംബൈയിലെയും മറാത്ത്‌വാഡയിലെയും സീറ്റുകളിലാണ് ഒവൈസി ഉറ്റുനോക്കുന്നത്. എന്നാൽ, എഐഎംഐഎം ഇത്തവണ പശ്ചിമ ബംഗാളിൽ മത്സരിക്കില്ല.


ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പില്‍ പോരാട്ടം കൂടുതല്‍ മണ്ഡലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനാണ് ഒവൈസിയുടെ നീക്കം. അത് സംബന്ധിച്ച സൂചനകള്‍ അദ്ദേഹം നല്‍കിക്കഴിഞ്ഞു. ഹൈദരാബാദ് (തെലങ്കാന), ഔറംഗബാദ് (മഹാരാഷ്ട്ര), കിഷൻഗഞ്ച് (ബീഹാർ) എന്നിവിടങ്ങളിൽ മത്സരിക്കുമെന്നും ഒവൈസി വ്യക്തമാക്കി. പാര്‍ട്ടിയുടെ ബീഹാര്‍ ഘടകം കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും. യുപിയിലും ബീഹാറിലും സമാനമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എത്ര സീറ്റിൽ മത്സരിക്കണമെന്ന് ഉടൻ തീരുമാനിക്കുമെന്ന് ഒവൈസി പറഞ്ഞു. 


എഐഎംഐഎമ്മിന് നിലവിൽ രണ്ട് എംപിമാർ മാത്രമാണ് ലോക്‌സഭയിലുള്ളത്. ഒവൈസി ഹൈദരാബാദിൽ നിന്നുള്ള എംപിയും ഇംതിയാസ് ജലീൽ ഔറംഗബാദിൽ നിന്നുള്ള പാർട്ടിയുടെ ലോക്‌സഭാംഗവുമാണ്. 2019ൽ കിഷൻഗഞ്ച് സീറ്റിൽ എഐഎംഐഎം സ്ഥാനാർഥി അക്തർ ഉൾ റഹ്മാൻ മൂന്ന് ലക്ഷത്തോളം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ഇത്തവണയും അക്തർ തന്നെയായിരിക്കും ഇവിടെ നിന്നുള്ള എഐഎംഐഎം സ്ഥാനാർഥി.  


അതേസമയം, ഉത്തര്‍ പ്രദേശ്‌ ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള എഐഎംഐഎമ്മിന്‍റെ പദ്ധതി മറ്റ് പാർട്ടികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിരിയ്ക്കുകയാണ്. 


 പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യ ഒവൈസിയുടെ വരവിനെ ഭയപ്പെടുന്നു. കാരണം പ്രതിക്ഷ സഖ്യത്തിന്‍റെ പ്രധാന വോട്ട് ബാങ്ക് മുസ്ലീം സമുദായമാണ്. ഒവൈസി നേരിട്ട് ലക്ഷ്യമിടുന്നത് ഈ വോട്ട് ബാങ്കാണ്.. ഉത്തരേന്ത്യയിലെ പ്രത്യേകിച്ചും  ഉത്തര്‍ പ്രദേശിലെ നിരവധി മണ്ഡലങ്ങളിലെ പല സീറ്റുകളിലും മുസ്ലീം വോട്ടർമാരാണ് നിര്‍ണ്ണായകം.  ഒവൈസിയുടെ വരവോടെ ഈ മുസ്ലീം വോട്ടുകൾ ഭിന്നിച്ചേക്കാം. എന്നാല്‍, ഒരു കാര്യം വ്യക്തമാണ്‌, ഇവിടെ നഷ്ടം സംഭവിക്കുക ഇന്ത്യ സഖ്യത്തിനാണ്....  


2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം യുപിയിൽ മത്സരിച്ചില്ല. എന്നാല്‍, 2017ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 32 സീറ്റുകൾ നേടി പാർട്ടി തീർച്ചയായും സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു. മുംബൈയിലെയും മറാത്ത് വാഡയിലെയും ജനസംഖ്യയുടെ 12 ശതമാനത്തോളം മുസ്ലീങ്ങളാണ്. എഐഎംഐഎം അവിടെ പ്രവേശിച്ചതോടെ ഇന്ത്യ സഖ്യത്തിന്‍റെ യാത്ര കൂടുതല്‍ ദുഷ്‌കരമായിരിയ്ക്കുകയാണ്. 
 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ  ബീഹാറില്‍ വെന്നിക്കൊടി പാറിക്കാന്‍ എഐഎംഐഎം ന് സാധിച്ചിരുന്നു. ഗണ്യമായ തോതില്‍ മുസ്ലീം ജനസംഖ്യയുള്ള ബീഹാറിലെ സീമാഞ്ചലാണ് ഒവൈസി ലക്ഷ്യമിട്ടത്. അതില്‍ ഒരു പരിധി വരെ അദ്ദേഹം വിജയിയ്ക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം അഞ്ച് സീറ്റുകൾ നേടിയിരുന്നു. പിന്നീട് പാര്‍ട്ടിയുടെ നാല് എംഎൽഎമാർ ആർജെഡിയിൽ ചേർന്നു. ഇത് മറക്കാൻ ഒവൈസിക്ക് കഴിഞ്ഞിട്ടില്ല. ഇക്കാരണത്താൽ എഐഎംഐഎം പ്രതിപക്ഷ സഖ്യത്തില്‍നിന്നും അകലം പാലിയ്ക്കുകയാണ്. 


എഐഎംഐഎമ്മിന്‍റെ ബീഹാർ വക്താവ് ആദിൽ ഹസൻ പറയുന്നതനുസരിച്ച്, കിഷൻഗഞ്ചിന് പുറമെ, കതിഹാർ, പൂർണിയ, അരാരിയ, ദർഭംഗ, ഗയ, മധുബാനി സീറ്റുകളിലും പാർട്ടി മത്സരിക്കാൻ ആഗ്രഹിക്കുന്നു. കൂടാതെ, ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2020ലും എഐഎംഐഎമ്മും ബിഎസ്‌പിയും ഒരുമിച്ച് പോരാടിയിട്ടുണ്ട് എന്നതാണ് ചരിത്രം. 


അതേസമയം ഉത്തര്‍ പ്രദേശില്‍  20 സീറ്റുകളിൽ മത്സരിക്കാനാണ് പാര്‍ട്ടിയുടെ  തീരുമാനം. സംഭാൽ, മൊറാദാബാദ്, ബിജ്‌നോർ, അംറോഹ, സഹരൻപൂർ, കാൺപൂർ, ജൗൻപൂർ എന്നിവിടങ്ങളിൽ എഐഎംഐഎം പോരാടുമെന്നാണ് സൂചനകള്‍. തെലങ്കാനയിൽ സെക്കന്തരാബാദ് സീറ്റിൽ മത്സരിക്കാൻ എഐഎംഐഎം പദ്ധതിയിടുന്നുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്ഡിയാണ് ഇവിടെ നിന്നുള്ള എംപി. 2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം ഭാരത് രാഷ്ട്ര സമിതിയെ (ബിആർഎസ്) പിന്തുണച്ചിരുന്നു.


എന്തുകൊണ്ട്  എഐഎംഐഎം പ്രതിപക്ഷ സഖ്യത്തില്‍ നിന്നും ദൂരം പാലിക്കുന്നു? 
 
'ബീഹാറിൽ ആർജെഡി ഇന്ത്യയ്‌ക്കൊപ്പമാണ്. ഞങ്ങളുടെ നാല് എംഎൽഎമാരെ ആർജെഡി വളച്ചെടുത്തു. അതിനാൽ അവരുമായി ഒരു സഖ്യത്തിന്‍റെ പ്രശ്നമില്ല. എന്തുകൊണ്ട് എഐഎംഐഎം ഇന്ത്യയ്‌ക്കൊപ്പം ഇല്ല എന്നതിന് ഇന്ത്യയ്ക്ക് മാത്രമേ ഉത്തരം നൽകാൻ കഴിയൂ. അവര്‍  ഒരു എലൈറ്റ് ക്ലബ് സൃഷ്ടിച്ചു. അതിന്‍റെ അംഗത്വം വരേണ്യവർഗത്തിന് മാത്രമേ ലഭ്യമാകൂ. തുടക്കം മുതൽ അവർ ഞങ്ങളെ അധിക്ഷേപിക്കുന്നു, ഒവൈസി പറഞ്ഞു. ഇന്ന് എസ്പിയും കോൺഗ്രസും മുസ്ലീം വോട്ടുകൾ കൂട്ടിച്ചേർക്കുന്ന തിരക്കിലാണ് എന്നും ഒവൈസി പരിഹസിച്ചു. 


എന്തായാലും വരാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പ് കൂടുതല്‍ ആകര്‍ഷകമാവുകയാണ്. ആര് ആരുടെ ഗെയിം എവിടെ തകര്‍ക്കും എന്നത് കാത്തിരുന്ന് കാണാം... 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.