ന്യൂഡല്‍ഹി: ഇരുപത്തിയെട്ടാമത്തെ കരസേന മേധാവിയായി ലഫ്. ജനറല്‍ മനോജ്‌ മുകുന്ദ് നരവാനെ അധികാരമേല്‍ക്കും. ബിപിന്‍ റാവത്ത് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിസംബര്‍ മുപ്പത്തിയൊന്നിനാണ് ബിപിന്‍ റാവത്ത് വിരമിക്കുന്നത്. നിലവില്‍ കരസേന ഉപമേധാവിയാണ് നരവാനെ. കഴിഞ്ഞ സെപ്റ്റംബറിലാണ് കരസേനാ ഉപമേധാവിയായി നരവാനെ ചുമതലയേറ്റത്. 


അതിന് മുന്‍പ്, ചൈനയുമായുള്ള ഇന്ത്യയുടെ 4000 കിലോമീറ്റര്‍ അതിര്‍ത്തി സംരക്ഷിക്കുന്ന ഈസ്‌റ്റേണ്‍ കമാന്‍ഡിനെ നയിച്ചിരുന്നത് നരവാനെയായിരുന്നു. കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉൾപ്പെടെ നിരവധി തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.


ശ്രീലങ്കയിലെ ഇന്ത്യന്‍ ദൗത്യത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം മ്യാന്‍മറിലെ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിരമിക്കുന്ന ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ചുമതലയേൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


സിഖ് ലൈറ്റ് ഇൻഫ്രൻട്രിയിൽ നിന്നുള്ള സൈനികനാണ് ലഫ്റ്റനെൻ്റ് ജനറൽ നരവാനെ. രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിന്‍റെയും ആസാം റൈഫിൾസിന്‍റെയും മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. 2022 ഏപ്രിൽ വരെയായിരിക്കും കരവാനെയുടെ കാലാവധി.