മുംബൈ: റാഫേല്‍ ഇടപാടില്‍ എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിന്‍റെ പ്രതികരണത്തിന് വിരുദ്ധ പ്രസ്താവനയുമായി മകളും എംപിയുമായ സുപ്രിയ സുലെ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജെപിസി അന്വേഷണത്തിന് സർക്കാർ മടിക്കുന്നതെന്തിനെന്ന് സുപ്രിയ സുലെ ചോദിക്കുന്നു. വിലയുടെയും ഓഫ്സെറ്റ് കരാറിന്‍റെ  കാര്യത്തിലും കൃത്രിമമായ ന്യായീകരണങ്ങൾ ബിജെപി നടത്തുന്നു. വിമാന വില 300 ശതമാനം ഉയർന്നതിന് എന്താണ് ന്യായീകരണമെന്നും സുപ്രിയ ചോദിച്ചു. 


കൂടാതെ, ശരദ് പവാറിന്‍റെ പ്രതികരണത്തിന് വിരുദ്ധ പ്രസ്താവനയുമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പ്രഭുല്‍ പട്ടേലും എത്തിയിരിക്കുകയാണ്. 


റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച്‌ എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍ രംഗത്തെത്തിയിരുന്നു. വിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശത്തെ സംശയിക്കേണ്ടതില്ലെന്നായിരുന്നു എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന്‍റെ പ്രസ്താവന. 


റാഫേൽ വിമാനത്തിന്‍റെ സാങ്കേതികവശത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തെ പരിഗണിക്കേണ്ടതില്ല എന്നും വിമാനത്തിന്‍റെ വില സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടുന്നത് കൊണ്ട് സർക്കാരിന് ഒരു ദോഷവും വരില്ലെന്നും മുൻ പ്രതിരോധ മന്ത്രി കൂടിയായ ശരദ് പവാർ അഭിപ്രായപ്പെട്ടിരുന്നു. 


അതേസമയം, മോദിയെ പിന്തുണച്ച ശരത് പവാറിന്‍റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എന്‍സിപി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച്‌ എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് രാജി. പാര്‍ട്ടി അംഗത്വവും ലോക്സഭാംഗത്വവും രാജിവച്ചതായി താരിഖ് അറിയിച്ചത്. 


പ്രതിപക്ഷം ഒന്നടങ്കം റാഫേല്‍ ഇടപാടില്‍ മോദിക്കെതിരെ ആഞ്ഞടിക്കുമ്പോഴായിരുന്നു ശരദ് പവാറിന്‍റെ വേറിട്ട പ്രതികരണം.  റാഫേല്‍ ഇടപാടില്‍ മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ, കരാറില്‍ അന്വേഷണം ആവശ്യപ്പെടുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പാര്‍ട്ടിയില്‍ വലിയ വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു. കൂടാതെ എന്‍സിപിയില്‍ പവാറിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു.  


എന്‍സിപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് രാജിവച്ച താരിഖ് അന്‍വര്‍. ഇരുപതു വര്‍ഷങ്ങള്‍ക്കുമുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ശരദ് പവാര്‍ എന്‍.സി.പി രൂപീകരിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നവരാണ് താരിഖ് അന്‍വറും പി.എ. സഗ്മയും.