ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഒരു ഹിന്ദു ആയിരുന്നുവെന്നും, അത് മറ്റാരുമല്ല, മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയാണെന്നും പ്രസ്താവിച്ച് പ്രശസ്ത നടനും മക്കല്‍ നീതി മയ്യം അദ്ധ്യക്ഷനുമായ കമല്‍ ഹാസന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

"സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരൻ ഒരു ഹിന്ദു ആയിരുന്നു. പേര് നാഥുറാം ഗോഡ്സെ. ഇത് മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശമായതുകൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്, ഗാന്ധി പ്രതിമയുടെ മുന്നിൽ നിന്നുകൊണ്ടാണ് ഞാൻ പറയുന്നത്, കമല്‍ ഹാസന്‍ പറഞ്ഞു. കൂടാതെ, തന്‍റെ മനസ്സാക്ഷി അനുസരിച്ചു ഗാന്ധിയുടെ കൊച്ചുമകനാണ് താനെന്നും ഇന്ന് താന്‍ ആ കൊലപാതകത്തെ ചോദ്യം ചെയ്യുകയാണെന്നും ആ രീതിയില്‍ തന്‍റെ പരാമര്‍ശത്തെ കാണുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്‍റെ ഈ പരാമര്‍ശം. 



ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്കും പ്രതിപക്ഷമായ ഡി.എം.കെയ്ക്കും എതിരായ രാഷ്ട്രീയ വിപ്ലവത്തിന്‍റെ മുനയിലാണ് തമിഴ്‌നാടെന്നും അദ്ദേഹം പറഞ്ഞു. ‘ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. രണ്ട് ദ്രവീഡിയന്‍ പാര്‍ട്ടികളും കറകളഞ്ഞ് മുന്നോട്ടുവരില്ല. അവര്‍ പിഴവുകളില്‍ നിന്ന് പാഠം പഠിക്കുകയുമില്ല’,  കമല്‍ ഹാസന്‍ പറഞ്ഞു.


ഞായറാഴ്ചയാണ് അറവകുറിച്ചിയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്.