ന്യൂഡൽഹി:  സംസ്ഥാനത്തിന്റെ ക്രമസമാധാനം തകരുന്ന രീതിയിൽ നീറ്റിന്റെ പേരിലുള്ള സമരങ്ങൾ അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. സമരത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തമിഴ്നാട് ചീഫ് സെക്രട്ടറിയടും പ്രിൻസിപ്പൽ സെക്രട്ടറിയോടും കോടതി ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെഡിക്കല്‍ പ്രവേശനം ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് അരിയല്ലൂർ ജില്ലയിലെ കുഴുമുറൈ സ്വദേശി ഷൺമുഖത്തിന്‍റെ മകൾ അനിത ജീവനൊടുക്കിയതിനെ തുടർന്നാണ് തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം നടന്നത്. അനിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. 


നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ വരെ ദളിത് വിദ്യാർത്ഥിനിയായ അനിത സമീപിച്ചിരുന്നു. എന്നാൽ നീറ്റ് സ്കോർ പരിഗണിച്ചു മാത്രമേ പ്രവേശനം നടത്താവൂ എന്നും തമിഴ്നാടിന് മാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്ലസ്ടുവിന് ഉന്നത മാർക്ക് നേടിയിരുന്നുവെങ്കിലും നീറ്റ് പരീക്ഷയിൽ മികച്ച സ്കോർ നേടാൻ അനിതയ്ക്ക് കഴിഞ്ഞിരുന്നില്ല. 


അനിതയുടെ മരണത്തിന് ഉത്തരവാദികള്‍ കേന്ദ്രസർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങളാണെന്നും നീറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി സമരങ്ങളും തമിഴ്നാട്ടിൽ നടന്നു.