ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയില്‍ വീണ്ടും ജമ്മു കാശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍. യുഎന്‍ പൊതുസഭയുടെ 72-മത്തെ പൊതുസമ്മേളനത്തില്‍ തന്‍റെ കന്നി പ്രസംഗത്തിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി ജമ്മു കാശ്മീരില്‍ പ്രത്യേകസംഘത്തെ ഐക്യരാഷ്ട്രസഭ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചു. കശ്മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്നും പാകിസ്ഥാനെതിരെ ഇന്ത്യ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും അബ്ബാസി ആരോപിച്ചു.  മാത്രമല്ല കാശ്മീരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അബ്ബാസി പറഞ്ഞു.    


പെല്ലറ്റ് തോക്ക് ഉപയോഗിച്ച് ജനങ്ങളെ നേരിടുന്നത് യുദ്ധക്കുറ്റമായി കണക്കാക്കണമെന്നും. ഇതിനെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്നും അബ്ബാസി ആവശ്യപ്പെട്ടു. കശ്മീരിലെ ജനങ്ങളുടെ സ്വയം നിര്‍ണയാവകാശത്തെ സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യ ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്നും അബ്ബാസി ആരോപിച്ചു. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നാല്‍ ഇന്ത്യ പ്രശ്‌ന പരിഹാരം ആഗ്രഹിക്കുന്നില്ല മാത്രമല്ല, തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും, നിയന്ത്രണരേഖ കടന്നുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും അബ്ബാസി പറഞ്ഞു. പാകിസ്ഥാനോടൊപ്പം സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ വിസമ്മതിക്കുന്നതു കൊണ്ടാണ് വിഷയത്തില്‍ രക്ഷാസമിതിയോട് ഇടപെടാന്‍ ആവശ്യപ്പെടുന്നതെന്നും അബ്ബാസി കൂട്ടിച്ചേര്‍ത്തു.