പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഇഫ്താർ വിരുന്നിനുള്ള ഭക്ഷണവുമായി പോകുകയായിരുന്ന സൈനിക വാഹനത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. പഴങ്ങളും മറ്റ് ഭക്ഷണ വിഭവങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് സംഘടിപ്പിക്കാനിരുന്ന ഇഫ്താർ വിരുന്നിനുള്ള ഭക്ഷണ പദാർത്ഥങ്ങളായിരുന്നു ഭീകരാക്രമണത്തിൽ കത്തിയമർന്ന വാഹനത്തിൽ ഉണ്ടായിരുന്നത്. രാത്രി 7 മണിയ്ക്ക് ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇഫ്താർ വിരുന്നിൻറെ സന്തോഷത്തിന് പകരം അഞ്ച് സൈനികർ വീരമൃത്യു വരിച്ചെന്ന സങ്കടകരമായ വാർത്തയാണ് ഗ്രാമവാസികളെ തേടിയെത്തിയത്. 


ALSO READ: അയോധ്യയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരിക്ക്


രാഷ്ട്രീയ റൈഫിൾസിന്റെ ബാലകോട്ട് ആസ്ഥാനത്ത് നിന്നുള്ള ഭക്ഷണ സാമഗ്രികളുമായാണ് ട്രക്ക് സഞ്ചരിച്ചിരുന്നത്. ഏകദേശം 4,000ത്തോളം ജനസംഖ്യയുള്ള സാൻജിയോട്ടെ ഗ്രാമത്തിലേക്കായിരുന്നു യാത്ര. ദു:ഖകരമായ വാർത്ത എത്തിയതോടെ ഈദ് ആഘോഷിക്കില്ലെന്നും നമസ്‌കാരം മാത്രമേ നടത്തൂവെന്നും ഇഫ്താറിൽ പങ്കെടുക്കാനിരുന്ന ഗ്രാമത്തലവൻ മുഖ്തിയാസ് ഖാൻ പറഞ്ഞു. സൈനികരുടെ വിയോഗത്തെ തുടർന്ന് ഈദ് ആഘോഷിക്കാൻ ഗ്രാമവാസികൾ തയ്യാറായില്ലെന്ന് ഇന്ത്യൻ എക്‌സ്‌പ്രസിൻറെ റിപ്പോർട്ടിൽ പറയുന്നു.  


ആക്രമണവുമായി ബന്ധപ്പെട്ട് ഒരു ഡസനോളം പേരെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എംഐ ഹെലികോപ്റ്റർ, ഡ്രോണുകൾ, പോലീസ് നായ്ക്കൾ എന്നിവ ഭീകരർക്കായി വൻ തിരച്ചിലാണ് നടത്തുന്നത്. ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ്, പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ മുകേഷ് സിംഗ് എന്നിവർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനായി രജൗരി ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് ഉദ്യോഗസ്ഥരും നേരിട്ടെത്തി സ്ഥലം സന്ദർശിച്ചു. ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ എൻഐഎ സംഘവും സ്ഥലത്തെത്തിയിരുന്നു.


അഞ്ചോളം ഭീകരരാണ് ആക്രമണം നടത്തിയതെന്നും സൈനിക വാഹനത്തിന് നേരെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്നുമാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഒളിച്ചിരുന്ന ശേഷം ഗ്രനേഡുകളും ബോംബുകളും ഉപയോഗിച്ച് ഭീകരർ വാഹനം ആക്രമിക്കുകയായിരുന്നു. രജൗരിയിലും പൂഞ്ചിലും ഒരു വർഷത്തിലേറെയായി ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന ഭീകരരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് സൂചന. ആക്രമണം നടത്തിയ ഭൂപ്രദേശത്തെക്കുറിച്ച് ഭീകരർക്ക് മതിയായ അറിവുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.