ദ്വാരക: രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൃദയത്തില്‍ ഇടമില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതേസമയം, ധനികര്‍ക്കായി തന്‍റെ ഹൃദയം മുഴുവനായും തുറന്നിട്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായി ദ്വാരകയിലെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഗുജറാത്തില്‍, കോണ്‍ഗ്രസിന്‍റെ അടിത്തറ ശക്തമാക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹപരമായ നയങ്ങള്‍ക്കെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് രാഹുലിന്‍റെ ഗുജറാത്ത് സന്ദര്‍ശനം. 


"ആരോടും സമ്മതം ചോദിക്കാതെ നടപ്പാക്കിയ നോട്ടുനിരോധനം വഴി രാജ്യത്തിന്‍റെ സാമ്പത്തികനില പ്രധാനമന്ത്രി തകര്‍ത്തു. എന്നാല്‍, അവിടം കൊണ്ട് തീര്‍ന്നില്ല. പിന്നീട്, ജി.എസ്.ടി കൊണ്ടു വന്നു. ഇത് ചെറുകിട വ്യാപാരികള്‍ക്ക് കനത്ത പ്രഹരമായി," രാഹുല്‍ ഗാന്ധി പറഞ്ഞു. 


രാവിലെ ദ്വാരകയിലെത്തിയ രാഹുല്‍ ഗാന്ധിയെ ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഭാരത് സോളങ്കി, കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അശോക് ഗഹ്ലോട്ട് എന്നിവര്‍ ചേര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്. ദ്വാരകാദീശ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിക്കൊണ്ടാണ് രാഹുല്‍ ഗാന്ധി തന്‍റെ ഗുജറാത്ത് സന്ദര്‍ശനം ആരംഭിച്ചത്. പ്രത്യേകം രൂപകല്‍പന ചെയ്ത ബസിലാണ് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് പര്യടനം.