ന്യൂഡല്‍ഹി: സീറ്റുപിടിക്കാന്‍ വിവിധ പാര്‍ട്ടികള്‍ നടത്തുന്ന പിന്നാമ്പുറ നീക്കങ്ങള്‍കൊണ്ട് ശ്രദ്ധേയമായ ശനിയാഴ്ചത്തെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ വോട്ട് മറുകണ്ടം ചാടുമെന്ന് ഉറപ്പായി. കോഴ വിവാദത്തിന്‍െറ അകമ്പടിയോടെ ഏഴു സംസ്ഥാനങ്ങളില്‍ ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ഫോട്ടോഫിനിഷ് ഫലങ്ങള്‍ പ്രതീക്ഷിക്കുകയാണ് പാര്‍ട്ടികള്‍.യു.പി, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മത്സരത്തിന് പതിവില്ലാത്ത വീറും വാശിയുമുണ്ട്. 57 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതില്‍ 30 പേരെ എതിരില്ലാതെ  തിരഞ്ഞെടുത്ത് കഴിഞ്ഞിട്ടുണ്ട് . ബാക്കി 27 സീറ്റിലാണ് കടുത്ത മത്സരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിര്‍മല സീതാരാമന്‍, മുഖ്താര്‍ അബ്ബാസ് നഖ്വി, വെങ്കയ്യ നായിഡു, ചൗധരി ബീരേന്ദ്രസിങ്, പീയുഷ് ഗോയല്‍, സുരേഷ് പ്രഭു എന്നിങ്ങനെ ആറു കേന്ദ്രമന്ത്രിമാരാണ് രാജ്യസഭയില്‍ തിരിച്ചത്തൊന്‍ മത്സരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിനുശേഷവും രാജ്യസഭയില്‍ പക്ഷേ, ബി.ജെ.പിക്ക് മേല്‍ക്കൈ ഉണ്ടാവില്ല. യു.പിയില്‍ 11 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെയും ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സോഷ്യലിസ്റ്റ് പ്രീതി മഹാപാത്രയെയും കേന്ദ്രീകരിച്ചാണ് യു.പിയിലെ പോരാട്ടം. സ്വന്തം സ്ഥാനാര്‍ഥികളായ സതീഷ് ചന്ദ്ര, അശോക് സിദ്ധാര്‍ഥ് എന്നിവരെ ജയിപ്പിക്കാന്‍ വേണ്ടതിനെക്കാള്‍ 12 വോട്ട് കൂടുതലുള്ള ബി.എസ്.പിയുടെ പിന്തുണയില്ലാതെ സിബലിന് ജയിക്കാനാവില്ല.എന്നാല്‍, ആരെ ബി.എസ്.പി പിന്തുണക്കുമെന്ന് പാര്‍ട്ടി നേതാവ് മായാവതി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ബി.എസ്.പി ഇതിനകം പിന്തുണ നല്‍കിയിട്ടുള്ളതാണ് സിബലിന്‍റെ ആശ്വാസം. 


പാര്‍ട്ടിയില്‍ തിരിച്ചത്തെിയ അമര്‍ സിങ്, ബേനിപ്രസാദ് വര്‍മ എന്നിവരടക്കം ഏഴുപേരെയാണ് ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. പക്ഷേ, ഏഴാമന് ഒമ്പത് ആദ്യ വോട്ടുകളുടെ കുറവുണ്ട്. എട്ട് എം.എല്‍.എമാരുള്ള അജിത് സിങ്ങിന്‍െറ ആര്‍.ജെ.ഡിക്കാണ് സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണ. 41 എം.എല്‍.എമാരുള്ള ബി.ജെ.പിക്ക് ശിവപ്രതാപ് ശുക്ളയെ ജയിപ്പിക്കാന്‍ വേണ്ടതിനെക്കാള്‍ ഏഴ് വോട്ട് കൂടുതലുണ്ട്. അത് മഹാപാത്രക്കാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. 


കര്‍ണാടകത്തില്‍ മൂന്നാമതൊരു സീറ്റ് പിടിക്കാന്‍ തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. ജനതാദള്‍-എസാകട്ടെ, വിമതപ്രശ്നം നേരിടുകയാണ്. ജനതാദള്‍-എസിന്‍െറ എം.എല്‍.എമാരെയും സ്വതന്ത്രരെയും കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന്‍െറ പുകമറയിലാണ് കര്‍ണാടകത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം പക്ഷേ, തെരഞ്ഞെടുപ്പ് കമീഷന്‍ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു.


122 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് രണ്ടു സീറ്റില്‍ ജയിക്കാം. മുന്‍ മന്ത്രിമാരായ ജയറാം രമേശ്, ഓസ്കര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ഇതുവഴി രാജ്യസഭയിലത്തെുന്നത്. ജനതാദള്‍-എസിനാകട്ടെ, സ്വന്തം സ്ഥാനാര്‍ഥി ബി.എം. ഫാറൂഖിനെ ജയിപ്പിക്കാന്‍ അഞ്ച് വോട്ടുകൂടി വേണം. 44 അംഗങ്ങളുള്ള ബി.ജെ.പിക്ക് നിര്‍മല സീതാരാമനെ രാജ്യസഭയില്‍ എത്തിക്കാന്‍ ഒരു വോട്ടുകൂടി കിട്ടണം. ഇതിന് സ്വതന്ത്രരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ് പാര്‍ട്ടി.ഇതിനിടയിലാണ് വോട്ടിന് കോഴ വിവാദം ഉയര്‍ന്നിരിക്കുന്നത്.ഹരിയാനയില്‍ സീ മീഡിയ മേധാവി സുഭാഷ് ചന്ദ്രയും ഐ.എന്‍.എല്‍.ഡി സ്ഥാനാര്‍ഥി ആര്‍.കെ. ധവാനും തമ്മിലാണ് ഒരു സീറ്റിന് ഏറ്റുമുട്ടല്‍ നടക്കുന്നത്.ഐ.എന്‍.എല്‍.ഡിക്ക് 12 വോട്ട് വേണം. ധവാനെ അനുകൂലിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.