മുംബൈ: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിന് തിരിച്ചടി. വിയോജിപ്പ് പ്രകടിപ്പിച്ച് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും പവാറിന്‍റെ അടുത്ത കൂട്ടാളിയുമായ താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച്‌ എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് രാജി. പാര്‍ട്ടി അംഗത്വവും ലോക്സഭാംഗത്വവും രാജിവച്ചതായി താരിഖ് അറിയിച്ചു.


'പവാര്‍ സാഹബിന്‍റെ പരാമര്‍ശത്തില്‍ വേദനിച്ച് ഞാന്‍ രാജിവച്ചു. റാഫേല്‍ കരാര്‍ അഴിമതിയില്‍ അന്വേഷണം നിര്‍ബന്ധമാണ്', അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിഹാറിലെ കതിഹാറില്‍ നിന്നുള്ള എം.പിയാണ് താരിഖ് അന്‍വര്‍.


പ്രതിപക്ഷം ഒന്നടങ്കം റാഫേല്‍ ഇടപാടില്‍ മോദിക്കെതിരെ ആഞ്ഞടിക്കുമ്പോഴായിരുന്നു ശരദ് പവാറിന്‍റെ വേറിട്ട പ്രതികരണം.  റാഫേല്‍ ഇടപാടില്‍ മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ, കരാറില്‍ അന്വേഷണം ആവശ്യപ്പെടുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പാര്‍ട്ടിയില്‍ വലിയ വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു. കൂടാതെ എന്‍സിപിയില്‍ പവാറിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു.  


എന്‍സിപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് രാജിവച്ച താരിഖ് അന്‍വര്‍. ഇരുപതു വര്‍ഷങ്ങള്‍ക്കുമുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ശരദ് പവാര്‍ എന്‍.സി.പി രൂപീകരിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നവരാണ് താരിഖ് അന്‍വറും പി.എ. സഗ്മയും.