മാവു: ഉത്തര്‍പ്രദേശില്‍ മുപ്പത്തിയഞ്ചു വയസുകാരിയായ യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം നഗ്നയാക്കി ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. അപകടത്തില്‍ യുവതിക്ക് വലതുകാല്‍ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ മാവു ജില്ലയിലാണ് സൗമ്യവധത്തിനു സമാനമായ സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഖസര്‍ഗാഡ് റെയില്‍വേ സ്റ്റേഷനു സമീപം വീണ യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം യുവതിയെ കണ്ടത്. ആദ്യം സമീപത്തെ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് വാരണാസിയിലേക്ക് മാറ്റി.


ശനിയാഴ്ച രാത്രി ജൗനാപുരിലെ വീട്ടിലേക്ക് പാസഞ്ചര്‍ ട്രെയിനില്‍ പോവുകയായിരുന്നു യുവതി. അതിനിടെ, രണ്ടു പുരുഷന്‍മാര്‍ യുവതിയെ ഉപദ്രവിക്കുകയും ഓടുന്ന ട്രെയിനില്‍ നിന്നു പുറത്തേക്ക് എറിയുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ഇവര്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും റെയില്‍വേ പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.