കന്‍കെര്‍: ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഛത്തിസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തിനെതിരെയും ജനവിരുദ്ധ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെയും രാഹുല്‍ രംഗത്തെത്തിയത്.


നോട്ട് നിരോധനം പ്രഖ്യാപിച്ച് ഇന്ത്യയിലെ സാധാരണക്കാരെയെല്ലാം ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിര്‍ത്തി. ആ സമയം കള്ളപ്പണക്കാര്‍ക്ക് സാധാരണക്കാരന്‍റെ പണം കൊണ്ട് രാജ്യം വിടാനുള്ള അവസരവും ഒരുക്കി, രാഹുല്‍ ആരോപിച്ചു. 


'നോട്ട് നിരോധനത്തെ തുടർന്ന് നമ്മളെല്ലാവരും നീണ്ട വരികളിൽ നിന്നിരുന്നു. എന്നാൽ കള്ളപ്പണമുള്ള ഒരാളെ പോലും കാണാനായില്ല. അതേസമയം, വിജയ് മല്ല്യയും നീരവ് മോദിയും മെഹുൽ ചോക്സിയുമെല്ലാം നിങ്ങളുടെ പണവുമായി രാജ്യം വിട്ടിരുന്നു’’- രാഹുൽ ഗാന്ധി പറഞ്ഞു.


മുഖ്യമന്ത്രി രമൺ സിംഗിന്‍റെ മണ്ഡലമായ രാജനന്ദഗാവിലാണ് ഇന്ന് വൈകിട്ട് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ നടക്കുക. ശനിയാഴ്ചയും  വിവിധ സ്ഥലങ്ങളില്‍ പ്രചാരണ റാലികളില്‍ രാഹുല്‍ ഗാന്ധി സംബന്ധിക്കും. 


അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഛത്തിസ്ഗഢിലെത്തിയിരുന്നു.