തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി) രക്താര്‍ബ്ബുദ  ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ അതോറിറ്റി. റിപ്പോര്‍ട്ട്‌ നാളെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കും. അതോടൊപ്പംതന്നെ ആര്‍സിസിയില്‍ രക്തം നല്‍കിയ എല്ലാവരുടെയും സാമ്പിളുകള്‍ വീണ്ടുമെടുക്കാനും തീരുമാനമായി.


COMMERCIAL BREAK
SCROLL TO CONTINUE READING

പെണ്‍കുട്ടിയെ വീണ്ടും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആരോഗ്യവകുപ്പു നിയോഗിച്ച വിദഗ്ധ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്താനായി ചെന്നൈയിലെ റിജിയണല്‍ ലബോറട്ടറിയില്‍ രക്തപരിശോധന നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 


ആരോഗ്യവകുപ്പ് നിയോഗിച്ച ജോയിന്റ് ഡിഎംഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. 
ഇതിനായി പെണ്‍കുട്ടിയെയും രക്ഷിതാക്കളെയും 
ചെന്നൈയിലേയ്ക്ക് അയയ്ക്കും. 


വിദഗ്ധ സംഘത്തിന്‍റെ അഭിപ്രായ പ്രകാരം എപ്പോഴാണ് കുട്ടിയ്ക്ക് എച്ച്‌ഐവി ബാധിച്ചത് എന്നറിയാന്‍ ഈ പരിശോധനയിലൂടെ സാധ്യമാവും.  ഈ കേസില്‍ അത് ആവശ്യവുമാണ്. അതിനാലാണ് ഇങ്ങനെയൊരു ശുപാര്‍ശ വിദഗ്ധ സംഘം നടത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചൊവ്വാഴ്ച ചേരുന്ന വിദഗ്ധസംഘത്തിന്‍റെ യോഗത്തില്‍ ഉണ്ടാവും. 


ഈ സംഭവത്തില്‍ കുട്ടിയുടെ തുടര്‍ ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് ആരോഗ്യമന്ത്രി മുന്‍പ് അറിയിച്ചിരുന്നു.