തിരുവനന്തപുരം: ബാർകോഴ വിവാദത്തിന് പിന്നാലെ ബാറുകൾക്ക് ഇളവ് നൽകാനുള്ള  നീക്കം ഉപേക്ഷിക്കാനൊരുങ്ങി സർക്കാർ. ഡ്രൈ ഡേ വേണ്ടെന്ന തീരുമാനവും നടപ്പിലാക്കില്ല. വിവാദങ്ങൾ നിലനിൽക്കേ ബാറുകൾക്ക് ഇളവ് ആക്കം കൂട്ടും. അതാണ് തൽക്കാലം നീക്കത്തിൽ നിന്നും പിന്മാറാൻ സർക്കാറിനെ നിർബന്ധിതമാക്കിയിരിക്കുന്നത്.  ഈ വിധം കാര്യങ്ങൾ മുന്നോട്ട് പോയാൽ യുഡിഎഫ് സർക്കാർ നേരിടേണ്ടി വന്ന തരത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്ന പൂർണ്ബോധ്യമാണ് തൽക്കാലത്തേക്ക് ഈ നീക്കങ്ങൾ വേണ്ടെന്ന് വെക്കുവാൻ സർക്കാർ തീരുമാനിച്ചത്.  


എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയത്തിൽ ഇളവ് എന്നിവയായിരുന്നു ആവശ്യങ്ങൾ. ഈ പുതിയ മദ്യനയം ചർച്ച ചെയ്യുന്നതിന് വേണ്ടി വകുപ്പ് മന്ത്രി ബാറുടമകൾ അടക്കമുള്ളവരുടെ യോഗം അടുത്തമാസം വിളിക്കാനും തീരുമാനിച്ചിരുന്നു. അതേസമയം ബാർ കോഴ ആരോപണം അടിസ്ഥാനമില്ലാത്തതെന്നാണ് മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. എന്നാൽ പുതിയ മദ്യനയം സർക്കാരും അബ്കാരികളും തമ്മിലുള്ള രഹസ്യ ബാന്ധവത്തിന്റെ തുടർച്ചയെന്നാണ് കെസിബിസി മദ്യവിരുദ്ധ സമിതി ആരോപിക്കുന്നത്.