അപ്രതീക്ഷിതമായി വിമാനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ സാധിക്കാതെ മരിച്ചുപോയ നമ്പി രാജേഷിന്റെ  കുടുംബത്തോട് പ്രതികരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്. സംഭവത്തിൽ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ പരിഗണനയിൽ ഉണ്ടെന്നും അല്പം സാവകാശം നൽകണമെന്നുമാണ് എയർ ഇന്ത്യയുടെ പ്രതികരണം.   ഈമെയിൽ വഴിയാണ് എയർ ഇന്ത്യ ഈ സന്ദേശം രാജേഷിന്റെ  കുടുംബത്തെ അറിയിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നമ്പി രാജേഷിന്റെ കുടുംബം എയർ ഇന്ത്യ എക്സ്പ്രസ്സിന് സന്ദേശം അയച്ചിരുന്നു. അതിനു മറുപടിയായാണ് എയർ ഇന്ത്യ സന്ദേശം അയച്ചിരിക്കുന്നത്.


രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് മെയ് 7നായിരുന്നു. അതിനു പിന്നാലെ ഭാര്യ അമൃത മെയ് എട്ടാം തീയ്യതി ഒമാനിലേക്ക് പോകുന്നതിന് വേണ്ടി വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങി. പിന്നാലെ വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം കാരണം ആ സര്‍വീസും റദ്ദാക്കി. ഇതോടെ ഒമാനിലെത്താൻ സാധിച്ചില്ല. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിക്കുകയായിരുന്നു.