തിരുവനന്തപുരം: "ഇരുമുടിക്കെട്ട് സംരക്ഷിക്കുക മാത്രമാണ് താന്‍ ജയിലില്‍ ചെയ്തത്. ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അവിശ്വാസികള്‍ക്ക് കഴിഞ്ഞില്ല, അതില്‍ സന്തോഷമുണ്ട്" ജയിൽ മോചിതനായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 22 ദിവസമായി ജയിലില്‍ കഴിയുകയായിരുന്ന സുരേന്ദ്രന് ബിജെപി നേതൃത്വം വന്‍വരവേല്‍പ്പാണ് ഒരുക്കിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും മറ്റു മുതിര്‍ന്ന നേതാക്കളും തിരുവനന്തപുരത്ത് കെ.സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. 


പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും പുറത്തുവന്ന സുരേന്ദ്രനെ ആരാധകര്‍ തോളിലേറ്റിയാണ് തുറന്ന ജീപ്പിലേയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. 
കൂടാതെ, ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. 
22 ദിവസത്തിനുശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. 


ഇക്കാലയളവിൽ സുരേന്ദ്രന്‍റെ അറസറ്റ് ബിജെപിയില്‍ വലിയ ചേരിതിരിവിനും കാരണമായി. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി.മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം. 


തീർ‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിൽ പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന കർശന ഉപാധിയോടെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നൽകിയത്. കൂടാതെ, 2 ലക്ഷം രൂപയും പാസ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. കൂടാതെ, രണ്ടുപേരുടെ ആള്‍ ജാമ്യവും ഉപാധികളില്‍പ്പെടുന്നു.


അതേസമയം, ഈ മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതിക്കായി കോടതിയെ സമീപിക്കുമെന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.