തിരുവനന്തപുരം: ബിജെപി ആസ്ഥാനത്തിന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍  കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ബോംബേറിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ആഭ്യന്തവര സെക്രട്ടറിയോടും രേഖാമൂലമുള്ള വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളില്‍ പിണറായിയെ ആശങ്കയറിച്ച രാജ്നാഥ് സിങ് കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്ന പരാതിയുണ്ടെന്നും പറഞ്ഞു. ബിജെപി സംസ്ഥാന ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കുവാനും കേന്ദ്ര അഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.


ഈ സാഹചര്യത്തില്‍ സംസ്ഥാന അഭ്യന്തര സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചൊവ്വാഴ്ച അര്‍ധരാത്രിയിലുണ്ടായ ആക്രമണത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും നേരിട്ട് വിളിച്ച്‌ പരാതി നല്‍കിയിരുന്നു. ഓഫീസ് ആക്രമണത്തില്‍ അപലപിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചത്. നിലവില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാറിന്‍റെ മേല്‍നോട്ടത്തില്‍ കന്‍റോണ്‍മെന്‍റ് എ.സി ജെ.ഇ ബൈകുമാണ് കേസ് അന്വേഷിക്കുന്നത്.


കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറ്റ ശേഷം ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. തുടര്‍ച്ചയായി ഉണ്ടാക്കുന്ന ആക്രമണങ്ങളില്‍ തങ്ങളുടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും അനവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ബിജെപി നേതൃത്വം വിശദീകരിക്കുന്നു.