കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീ നിയന്ത്രണ വിധേയമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വൈകുന്നേരത്തോടു കൂടി തീ പൂർണമായും അണക്കാൻ കഴിയുമെന്നും ഉന്നതതല യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക കോ–ഓർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകുമെന്നും മാലിന്യനീക്കം പുനരാരംഭിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നേരത്തെ നിർദേശിച്ചിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയൊരു സാഹചര്യമില്ല. ആസ്മ രോഗബാധിതർ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിച്ചാൽ മതിയാകുമെന്നും മന്ത്രി വ്യക്തമാക്കി. 


ബ്രഹ്മപുരത്തു നിന്നുള്ള പുക ശ്വസിച്ചു കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ പുക ശ്വസിച്ച് ആർക്കെങ്കിലും ശാരീരിക ബുദ്ധിമുട്ടുണ്ടായാൽ ചികിത്സയ്ക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 


Also Read: Murder: കോട്ടയത്ത് യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; 2 പേർ കസ്റ്റഡിയിൽ


 


എന്നാൽ ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ ചികിത്സ തേടി. ഛര്‍ദിയും ശ്വാസതടസ്സവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഭൂരിഭാഗം പേരും ചികിത്സ തേടിയത്. 


ബ്രഹ്മപുരത്ത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ടണ്‍കണക്കിന് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാന്‍ ബെംഗളൂരു ആസ്ഥാനമായ സോണ്‍ടാ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ബയോ മൈനിങ് നടത്തണമെന്നായിരുന്നു ഒന്‍പത് മാസം കാലാവധിയുള്ള കരാറിലെ വ്യവസ്ഥ. കരാര്‍ തുകയായ 55 കോടിയില്‍ 14 കോടി കമ്പനി കൈപ്പറ്റി. കരാ‍ര്‍ കാലാവധി തീര്‍ന്നിട്ടും മാലിന്യ സംസ്കരണം എങ്ങുമെത്തിയില്ല. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീപിടിത്തം. ബയോ മൈനിങില്‍ മുന്‍പരിചയമില്ലാത്ത കമ്പനിക്ക് കരാ‍ര്‍ നല്‍കിയതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.