തിരുവനന്തപുരം: ഓരോ പ്രദേശത്തെയും ഏറ്റവും ദുരന്ത സാധ്യത കൂടിയ ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി വില്ലേജ് ഓഫിസര്‍, പോലീസ്, അഗ്‌നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളേയും ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കാലവര്‍ഷ മുന്നൊരുക്ക യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കണം. ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ അറിയിക്കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കേണ്ടി വരികയാണെങ്കില്‍ മതിയായ സൗകര്യം ഉറപ്പാക്കണം. ഭക്ഷണം, കുടിവെള്ളം, ശുചിമുറികള്‍ എന്നിവ ഉറപ്പാക്കേണ്ടതുണ്ട്.  മഴ ശക്തിപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കണം. മെയ് 19 ന് ശേഷം മെയ് 25 വരെ താരതമ്യേനെ കുറവ് മഴയാണ് നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അത് പ്രയോജനപ്പെടുത്തി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യക്ഷമമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Read Also: തൃക്കാക്കര തിരഞ്ഞെടുപ്പിൽ സർക്കാർ വാഗ്ദാനം നൽകി വോട്ടർമാരെ കബളിപ്പിക്കുന്നു: രമേശ് ചെന്നിത്തല


മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടത്താനാവണം. മെയ് 22 മുതല്‍ 29 വരെ മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞം നടത്തും. എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ മഴക്കാല മുന്നൊരുക്ക യോഗം ചേരേണ്ടതാണ്. 


യോഗത്തില്‍ വകുപ്പ് മേധാവികളെയും തദ്ദേശ സ്ഥാപന മേധാവികളെയും പങ്കെടുപ്പിക്കണം. കാലവര്‍ഷത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തങ്ങളുടെ ലഘൂകരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണം. വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം. മുഴുവന്‍ ഓടകളും  വൃത്തിയാക്കി എന്നുറപ്പാക്കണം. ഓടകള്‍ വൃത്തിയാക്കിയ ശേഷമുള്ള മണലും ചെളിയും ഓടകളോട് ചേര്‍ന്നുതന്നെ നിക്ഷേപിക്കരുത്. അവ നിക്ഷേപിക്കാനുള്ള സൗകര്യം തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശികമായി മുന്‍കൂട്ടി തയ്യാറാക്കണം.

Read Also: ഷാജഹാനോട് ഇറങ്ങിപ്പോകാൻ പറഞ്ഞ് ഹാഫിസ്


പുഴകളിലെ മണലും എക്കലും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാത്ത ഇടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അവ പൂര്‍ത്തീകരിക്കേണ്ടതാണ്. എല്ലാ പുഴകളിലെയും ഒഴുക്ക് സുഗമമാക്കുന്നതിനുവേണ്ട നടപടികള്‍ ജലസേചന വകുപ്പ് പൂര്‍ത്തിയാക്കിയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍, സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എന്നിവ പഞ്ചായത്ത് വാര്‍ഡ് തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ഉറപ്പ് വരുത്തണം.


അപകട സാധ്യതയുള്ള മരച്ചില്ലകള്‍ വെട്ടി മരങ്ങള്‍ കോതിയൊതുക്കുന്ന പ്രവൃത്തി തദ്ദേശ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം. വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ. എസ്. ഇ. ബി ഉടനെ പൂര്‍ത്തീകരിക്കണം. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകളുമായി ചേര്‍ന്നു കൊണ്ടായിരിക്കണം തദ്ദേശ സ്ഥാപന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. 

Read Also: നിയമപുസ്തകങ്ങൾ സൗജന്യമായി സമ്മാനിച്ച് അറ്റോണി ജനറൽ കെ കെ വേണുഗോപാൽ


പോലീസ്, അഗ്‌നിശമന രക്ഷാസേന എന്നീ രക്ഷാസേനകള്‍ അവരുടെ പക്കലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് മുന്‍കൂട്ടി പരിശോധിച്ച് ഉറപ്പ് വരുത്തണം. മറ്റ് വകുപ്പുകളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും ലഭ്യമായ ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുകയും കണ്‍ട്രോള്‍ റൂമുകളില്‍ ഇവ ലഭ്യമാക്കുകയും ചെയ്യണം.  സിവില്‍ ഡിഫന്‍സ്, സന്നദ്ധ സേന, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ആവശ്യാനുസരണം അവ ഉപയോഗിക്കേണ്ടതാണ്. പ്രതേ്യക അടയാളങ്ങളോടെ സന്നദ്ധ പ്രവര്‍ത്തനത്തിന് വരാന്‍ അനുവദിക്കരുത്. 


വെള്ളപ്പൊക്ക, മണ്ണൊലിപ്പ് സാധ്യതാ പ്രദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വള്ളം, തോണി തുടങ്ങിയവ ആവശ്യാനുസരണം ഒരുക്കിവെക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍, സേനാ പ്രതിനിധികള്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ