തിരുവനന്തപുരം: ഓസിനു പടം കാണാനെത്തുന്നവരുടെ ശല്യം സഹിക്കാതെ വന്നപ്പോൾ തലസ്ഥാനത്തെ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മൾട്ടിപ്ലെക്‌സിന്‍റെ മേധാവിക്ക് കവിതയെഴുതി പ്രതിഷേധിക്കേണ്ടി വന്നു. അദ്ദേഹം എഴുതിയ കവിതയിപ്പോൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രേക്ഷകരെല്ലാവരും കൃത്യമായി ടിക്കറ്റെടുത്തു കയറുന്ന സ്ഥലത്താണ് സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവർ ടിക്കറ്റെടുക്കാതെ സന്ദർശകരായി സ്ഥിരമെത്തുന്നത്. അതും ഏറ്റവും വില കൂടിയ സീറ്റുകൾക്കായി. തകർന്നു കൊണ്ടിരിക്കുന്ന സിനിമാ നിർമ്മാണ പ്രദർശന മേഖലകളെ കുടുതൽ തകർക്കുന്ന മാർഗ്ഗം സിനിമാ മേഖലയിലുള്ളവർ തന്നെ ചെയ്യുന്നത് തീർത്തും അംഗീകരിക്കാൻ കഴിയാത്തതാണ്. സ്വന്തം അന്നത്തിൽ തന്നെയാണിവർ മണ്ണുവാരിയിടുന്നത്. വീട്ടുവേലക്കാരടക്കം എട്ടും പത്തും പേരടങ്ങുന്ന സംഘമായാണ് ചില ഉന്നതർ ഓസ്സിന് സിനിമ കാണാൻ എത്തുന്നത്. 


തീയേറ്ററിനുള്ളിൽ വന്നാൽ ഇഷ്ടമുള്ള സീറ്റിൽ കയറിയിരുന്ന് ടിക്കറ്റെടുത്തു വരുന്നവർക്കു പോലും ഇവർ ബുദ്ധിമുട്ടുണ്ടാക്കുന്നത് പതിവാണ്. ആരെയും അലോസരപ്പെടുത്തി സ്ഥാപനത്തിന്‍റെ നടത്തിപ്പിനു ബുദ്ധിമുട്ടുണ്ടാവണ്ട എന്നു കരുതിയാണ് ഇത്രയും നാൾ ക്ഷമിച്ചതെന്നും അതിന്‍റെ പരിധികള്‍ ലംഘിച്ചതു കൊണ്ടാണ് കവിതയിലൂടെ പ്രതിഷേധമറിയിക്കാൻ ഉടമ ഇറങ്ങിത്തിരിച്ചതും. മാത്രവുമല്ല ഇത്തരക്കാർക്കു വേണ്ടി സ്വന്തം ചിലവിൽ ടിക്കറ്റെടുത്ത് അവർക്കു തന്നെ കൊടുത്തു പ്രതിഷേധിക്കാൻ കൂടിയാണ് തീരുമാനം. 


സിനിമ വ്യവസായത്തെ തകർക്കുകയും സർക്കാരിന് നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന ഈ പ്രവർത്തിയോട് ഒരു കാരണവശാലും ഇനി കണ്ണടച്ചിരിക്കാനാവില്ലെന്നും തീയേറ്റർ മാനേജ്മെന്റ് അറിയിച്ചു. സിനിമ മേഖലയിലുള്ളവർ സ്വയം തെറ്റുതിരുത്തി വിവേകപൂർവ്വം പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ സിനിമകൾ കാണിക്കാൻ നാളെ തീയറ്ററുകൾ ഇല്ലാതെ വരും. ഈ പ്രശ്നം കേരളത്തിലെ പ്രദർശനശാലകൾ പൊതുവെ നേരിടുന്ന ഒന്നാണെന്നും അതിനു തടയിട്ടില്ലെങ്കിൽ പ്രദർശനശാലകൾ ഓരാന്നായി കല്യാണമണ്ഡപങ്ങളായി മാറേണ്ടി വരുമെന്നുമാണ് പൊതുവേയുള്ള വിലയിരുത്തൽ.