വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിത പ്രദേശത്ത് ജീവനോടെ ഇനിയാരും ഇല്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചാലിയാറിൽ തിരച്ചിൽ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറച്ചുനാൾ കൂടി ക്യാംപ് തുടരുമെന്നും നല്ല നിലയിൽ പുനരധിവാസം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യാംപിനുള്ളിൽ മാധ്യമങ്ങൾ പ്രവേശിക്കരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. വിവിധ ഏജൻസികളെ കൗൺസിലിങ്ങിനായി നിയോ​ഗിക്കും. പകർച്ചവ്യാധികൾ തടയുന്നതിന് എല്ലാവരും സഹകരിക്കണം. ബന്ധുക്കൾ മാത്രം മൃതദേഹം തിരിച്ചറിയുന്നതിനായി പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വയനാട്ടിൽ മന്ത്രിസഭ ഉപസമിതി പ്രവർത്തിക്കും. പ്രശ്നങ്ങൾക്ക് കുറച്ചുനാൾ സമയമെടുത്ത് പരിഹാരം കാണും. റവന്യൂ, വനം, പൊതുമരാമത്ത്, എസ് സി, എസ് ടി മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയാണ് വയനാട്ടിൽ പ്രവർത്തിക്കുക. വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തടസമെന്താണെന്ന് ബന്ധപ്പെട്ടവർ പറയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


അതേസമയം വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്നലെ 98 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 75 മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും എത്തിയിട്ടുണ്ട്.


രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണെന്നാണ് റിപ്പോർട്ട്. ഇതുവരെ നൂറോളം പേരെ മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചത്. ഇന്നലെ ചാലിയാറില്‍ നിന്ന് 127 മൃതദേഹങ്ങൾ ലഭിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരാണ് നിലവിൽ താമസിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.