തിരുവനന്തപുരം: ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയിലും അതിരുകടന്ന ബഹളവും പ്രതിഷേധവും നടത്തുന്ന പ്രതിപക്ഷ എംപിമാർ രാജ്യത്തിന്റെ വികസനത്തിന് തടസം നിൽക്കരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഭ തടസപ്പെടുത്താൻ നേതൃത്വം കൊടുക്കുന്നത് കേരളത്തിൽ നിന്നുള്ള എംപിമാരാണ് ഇത് അവരുടെ മണ്ഡലത്തിലെ വോട്ടർമാർക്ക് നാണക്കേടാണെന്നും കെ. സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വന്തം മണ്ഡലങ്ങളുടെ വികസന കാര്യത്തിൽ ശ്രദ്ധിക്കാതെ ലോക്സഭയിൽ അഴിഞ്ഞാടുകയാണ് കോൺഗ്രസ് എംപിമാർ. ഇടതുപക്ഷ എംപിമാരാവട്ടെ ഇവരെ മാതൃകയാക്കി രാജ്യസഭയിൽ അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുകയാണ്. അവർ ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും സഭ പ്രവർത്തിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സ്പീക്കർ ഓംബിർള പറഞ്ഞെങ്കിലും കേൾക്കാൻ പ്രതിപക്ഷ അംഗങ്ങൾ കൂട്ടാക്കിയില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.


ALSO READ : രാജ്യസഭയിലും സസ്പെൻഷൻ; എഎ റഹീം ഉൾപ്പെടെ 19 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു


പ്ലെക്കാർഡ് ഉയർത്തലും നടുത്തളത്തിൽ ബഹളവും പാർലമെന്റിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സ്ഥിതി വന്നപ്പോൾ ഇവർക്കെതിരെ അച്ചടക്ക നടപടിയെടുത്തത് മാതൃകാപരമായ കാര്യമാണ്. രാജ്യത്തിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ചർച്ചകൾ നടക്കേണ്ട പാർലമെന്റിനെ സങ്കുചിത രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കുന്ന പ്രതിപക്ഷ എംപിമാർക്കെതിരെ ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കും. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.


സഭ സമ്മേളനം തടസ്സപ്പെടുത്തി പ്രതിഷേധിച്ച 23 എംപിമാരെയാണ് ഇന്നും ഇന്നലെയുമായി പാർലമെന്റിൽ നടപടി നേരിട്ടരിക്കുന്നത്. ടി.എൻ പ്രതാപൻ. രമ്യ ഹരിദാസ് ഉൾപ്പെടെ കോൺഗ്രസിന്റെ നാല് ലോക്സഭ എംപിമാർക്കെതിരെയാണ് സ്പീക്കർ നടപടിയെടുത്തത്. ലോക്സഭയിലെ പ്രതിഷേധംവ ഇന്ന് ജൂലൈ 26ന് രാജ്യസഭയിലും തുടർന്നതോടെ കേരളത്തിലെ മൂന്ന് ഇടത് എംപിമാർ ഉൾപ്പെടെ 19 പ്രതിപക്ഷ അംഗങ്ങൾക്കാണ് ചെയർ സസ്പെൻഷൻ നൽകിയത്.  വിലക്കയറ്റം, ജിഎസ്ടി എന്നീ വിഷയങ്ങളിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചിരുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.