തിരുവനന്തപുരം: രാജ്യത്തിന്‍റെ ഐക്യത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്നതിന്‌ ഇടയാക്കുന്ന ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നീക്കത്തില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറേണ്ടതുണ്ട്‌. സംഘപരിവാറിന്‍റെ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന ആശയം നടപ്പിലാക്കാനുള്ള പരിശ്രമം രാജ്യത്തെ ഭാഷാ യുദ്ധത്തിലേക്ക്‌ നയിക്കുന്ന സാഹചര്യമാണ്‌ സൃഷ്ടിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സര്‍ക്കാരില്‍ തൊഴില്‍ നേടുന്നതിനും, വിദ്യാഭ്യാസം നേടുന്നതിനും ഹിന്ദി പ്രാവിണ്യം നിര്‍ബന്ധിതമാക്കുന്നത്‌ യുവജനങ്ങള്‍ക്കിടയില്‍ കനത്ത ആശങ്ക രൂപപ്പെടുന്നതാണ്‌. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നയം സ്വീകരിച്ചില്ലെങ്കില്‍ ദേശീയ ഐക്യത്തെ തന്നെ ബാധിക്കുമെന്ന അനുഭവം നമ്മുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും, ബംഗ്ലാദേശും കാണിച്ചു തന്നിട്ടുണ്ട്‌. അതുകൊണ്ട്‌ തെറ്റായ ഭാഷാ നയത്തില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറേണ്ടതുണ്ട്‌.


Also Read :  PPE Kit Scam: കെകെ ശൈലജയ്ക്കെതിരായ അന്വേഷണം മഞ്ഞുമലയുടെ അറ്റം മാത്രം, കെ. സുരേന്ദ്രൻ


സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ട ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക്‌ നയിക്കുന്ന നടപടിയാണ്‌ തൊഴിലുറപ്പ്‌ രംഗത്ത്‌ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്‌. ഇടതുപക്ഷത്തിന്‍റെ ശക്തമായ സമ്മര്‍ദ്ദത്തിന്‍റെ ഫലമായി ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത്‌ കൊണ്ടുവന്ന പരിഷ്‌ക്കാരമാണ്‌ ഇപ്പോള്‍ ഇല്ലാതാക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത്‌. ഇതിനെതിരായി സംസ്ഥാനത്ത്‌ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ എല്ലാവിധ പിന്തുണയും നാടിനെ സ്‌നേഹിക്കുന്നവര്‍ നല്‍കേണ്ടതുണ്ട്‌ ആഗോളവല്‍ക്കരണനയങ്ങളുടെ ഫലമായി ദുരിതത്തിലായ ജനങ്ങള്‍ക്കുള്ള ചെറിയ ആശ്വാസങ്ങള്‍ പോലും ഇല്ലാതാക്കാനുള്ള നടപടിയാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌.


സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫും, ബിജെപിയും നടത്തുന്ന ഇടപെടലിന്‍റെ കൂടി ഭാഗമാണ്‌ ഇഡി കേരളത്തില്‍ കേസന്വേഷണമെന്ന പേരില്‍ ഇടതുപക്ഷ സര്‍ക്കാരിനെ വേട്ടയാടാന്‍ ഇറങ്ങിയിരിക്കുന്നത്‌. ഇത്തരം നീക്കത്തിന്‌ കടുത്ത തിരിച്ചടിയാണ്‌ സ. തോമസ്‌ ഐസകിനെതിരായുള്ള സമന്‍സ്‌ സ്റ്റേ ചെയ്‌ത കോടതിയുടെ നിലപാട്‌. കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്‌ട്രീയ നാടകങ്ങള്‍ക്ക്‌ നേരെയുള്ള കനത്ത തിരിച്ചടിയാണ്‌ ഈ നടപടി.


കേരളത്തിന്‍റെ മനസ്സാക്ഷിയെ ഞെട്ടിച്ച ആഭിചാരക്കൊല നമ്മുടെ സമൂഹത്തില്‍ നവോത്ഥാന ചിന്തകള്‍ ശക്തമായി പ്രചരിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരായി ശക്തമായ ബോധവല്‍ക്കരണം ഉയര്‍ന്നുവരേണ്ടതുണ്ട്‌. അന്ധവിശ്വാസം പ്രചരിപ്പിച്ച്‌ സാമ്പത്തികമായും, രാഷ്‌ട്രീയമായും നേട്ടമുണ്ടാക്കാന്‍ പരിശ്രമിക്കുന്ന ശക്തികളെ തുറന്നുകാട്ടേണ്ടതുണ്ട്‌.


മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട്‌ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാനാണ്‌ പല മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നത്‌. കേരളത്തിന്‍റെ സമഗ്രമായ വികസനത്തിന്‌ വിവിധ രാജ്യങ്ങളുമായുള്ള ആശയ വിനിമയവും, മൂലധന നിക്ഷേപ സാധ്യതകളും അന്വേഷിക്കേണ്ടതുണ്ട്‌. ഇക്കാര്യത്തില്‍ പലവിധത്തിലുള്ള പുരോഗതി നേടാനായതിന്‍റെ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്‌. എന്നിട്ടും അവ ജനങ്ങളിലെത്തിക്കുന്നതിന്‌ പകരം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുറന്നുകാട്ടേണ്ടതുണ്ട്‌.


കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എ അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച്‌ 376 (2) എന്ന വകുപ്പ്‌ പ്രകാരം ബലാല്‍സംഘ കുറ്റം ചുമത്തിയിരിക്കുകയാണ്‌. ഇത്‌ അത്യന്തം ഗൗരവമായ ഒരു പ്രശ്‌നമാണ്‌. ഇക്കാര്യത്തില്‍ ശരിയായ നിയമ നടപടികള്‍ സ്വീകരിച്ചുകൊണ്ട്‌ പരാതിക്കാരിക്ക്‌ നീതി ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തണം. എംഎല്‍എ സ്ഥാനത്ത്‌ ഇരിക്കുന്നയാള്‍ ഇത്തരം പരാതിക്ക്‌ വിധേയമായാല്‍ അവരെ ആ സ്ഥാനത്ത്‌ ഇരുത്തണമോ എന്ന കാര്യം കോണ്‍ഗ്രസിന്റെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്‌. ഇത്തരത്തിലുള്ള വ്യക്തികള്‍ അധികാരസ്ഥാനത്ത്‌ തുടരുന്നത്‌ തെറ്റായ സന്ദേശം സമൂഹത്തിന്‌ നല്‍കുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.