തിരുവനന്തപുരം: സംഘപരിവാറിനെതിരായ നിലപാട് എന്നും സ്വാഗതം ചെയ്യുമെന്നും വിഷയാധിഷ്ഠിത നിലപാടുകളെ സ്വാഗതം ചെയ്യുന്നത് മുന്നണിപ്രവേശനത്തിനുള്ള ക്ഷണമായി കാണേണ്ടതില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറുടെ നിലപാടിനെതിരെ ലീഗും ആർ എസ് പിയും രംഗത്തുവന്നത് യു ഡി എഫിൽ പ്രതിസന്ധിയുണ്ടാക്കിയെന്നും എം വി ഗോവിന്ദൻ സി പി എം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവർണറുടെ വിഷയത്തിലും വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലീഗ് സ്വീകരിച്ച നിലപാടിനെ എം വി ​ഗോവിന്ദൻ അഭിനന്ദിച്ചു. ഇതിനെ മുന്നണി പ്രവേശനത്തിനുള്ള ക്ഷണമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ലേഖനത്തിൽ എം വി ​ഗോവിന്ദൻ പറഞ്ഞു. 'കേരളത്തെ ദുർബലപ്പെടുത്താനുള്ള സംഘപരിവാറിന്റെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജനാധിപത്യവാദികൾ എൽ ഡി എഫിന് അനുകൂലമായി ചിന്തിക്കുന്ന സ്ഥിതിയുണ്ടായി. സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധ അജൻഡകൾക്കെതിരെ എൽ ഡി എഫ് സ്വീകരിക്കുന്ന സമീപനം ന്യൂനപക്ഷ ജനവിഭാഗങ്ങളിലും അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വികസനത്തിനും മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനും സ്വീകരിച്ച നിലപാട് വലിയ ജനപിന്തുണ ആർജിച്ചു' എന്നും 'സർക്കാരിന്റെ ഇടപെടലിന് വലിയ ജനപിന്തുണ' എന്ന ലേഖനത്തില്‍ പറയുന്നു.


ALSO READ: Muslim League: എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലീം ലീഗ്; ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് യാഥാര്‍ത്ഥ്യമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍


എൽ ഡി എഫിന്റെ നിലപാട് പൊതുജനങ്ങളിൽ മാത്രമല്ല, യു.ഡി.എഫിലും പുതിയ പ്രശ്നങ്ങൾ രൂപപ്പെടുത്തി. വികസനത്തെ തടയുന്ന നയത്തിനെതിരെയും ഗവർണറുടെ സമീപനത്തിനെതിരെയും മുസ്ലിംലീഗ് പരസ്യമായി രംഗത്തുവന്നു. ആർ എസ്‌ പിയും ഗവർണറുടെ പ്രശ്നത്തിൽ സർക്കാർ നിലപാടിനൊപ്പം നിന്നു. ഇത് യു ഡി എഫിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അതിന്റെ ഫലമായി നിയമസഭയിൽ ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്ന ബില്ലിനെ യു ഡി എഫിനും പിന്തുണയ്‌ക്കേണ്ട സ്ഥിതിവിശേഷമുണ്ടായെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.


കേരളത്തിന്റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡകൾക്കെതിരായുമുള്ള പോരാട്ടത്തിൽ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്‌ക്കാനും പ്രോത്സാഹിപ്പിക്കാനും സി പി ഐ എം എന്നും മുന്നിലുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വർത്തമാനകാലത്തുണ്ടായ വിഴിഞ്ഞം പ്രശ്നത്തിലും ഗവർണറുടെ പ്രശ്നത്തിലും മുസ്ലിംലീഗ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അത്തരം നിലപാട് ആര് സ്വീകരിച്ചാലും അതിനെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ സി പി ഐ എം പ്രതിജ്ഞാബദ്ധമാണ്. അത് മുന്നണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രശ്നവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. എൽ ഡി എഫും സർക്കാരും സ്വീകരിക്കുന്ന നയങ്ങൾ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. സംഘപരിവാർ അജൻഡകളെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നയങ്ങളേക്കാൾ ഇടതുപക്ഷത്തിന്റെ നയങ്ങൾ സ്വീകാര്യമാണെന്ന് യു ഡി എഫിലെ ഘടകകക്ഷികൾപോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണെന്നും എം വി ഗോവിന്ദൻ ലേഖനത്തിൽ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.