തിരുവനന്തപുരം: ന​ഗരത്തിലെ പ്രധാന സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിനായി തുടങ്ങിയ സിറ്റി സർക്കുലർ സർവ്വീസിന് ഇനി ഇലക്ട്രിക് ബസുകളും. ഇതിനായി കെഎസ്ആർടിസി- സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യൽ നിന്നാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് ബസുകൾ വാങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെഎസ്ആർടിസിക്ക് സ്വന്തമായി ഇലക്ട്രിക് ബസ് എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമായതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇലക്ട്രിക് ബസിൽ ആദ്യ യാത്ര നടത്തവെയാണ് മന്ത്രിയുടെ പ്രതികരണം. കാലക്രമേണ തിരുവനന്തപുരത്ത് മുഴുവൻ ബസുകളും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റും. 50 ബസുകൾക്കുള്ള ടെന്റർ ആണ് ആദ്യ ഘട്ടത്തിൽ നൽകിയത്. അതിൽ 25 ബസുകൾ തയ്യാറായതിൽ നിന്നുള്ള ആദ്യ അഞ്ച് ബസുകളാണ് നിലവിൽ തലസ്ഥാനത്ത് എത്തിയത്. ശനിയാഴ്ച അഞ്ച് ബസുകൾ കൂടെ എത്തും. ബാക്കി 15 എണ്ണം ഹരിയാനയിൽ നിന്നും തിങ്കളാഴ്ച തിരിക്കും. രജിസ്ട്രേഷൻ നടപടിൾ ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി ബസുകൾ ഉടൻ സർവ്വീസിന് ഇറക്കുമെന്നും മന്ത്രി പറഞ്ഞു.



നിലവിൽ ഡീസൽ ബസുകൾക്ക് സിറ്റി സർവ്വീസിന് 37 രൂപയാണ് ഒരു കിലോമീറ്റർ സർവ്വീസ് നടത്തുമ്പോൾ ചിലവ് വരുന്നത്. ഇലക്ട്രിക് ബസിലേക്ക് മാറുമ്പോൾ ഇത് 20 രൂപയിൽ താഴെയാകും. ഇന്ധന വിലവർധനവിന്റെ സാഹചര്യത്തിൽ നിലവിൽ ഇലക്ട്രിക് ബസുകളാണ് ​ഗുണകരം. തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളിൽ ഈ ബസുകൾക്ക് ചാർജിം​ഗ് സ്റ്റേഷനുകളും ഉണ്ടാകും. സിറ്റി സർക്കുലറിൽ  ദിനം പ്രതി 1000 യാത്രക്കാരിൽ നിന്നും 28,000 യാത്രക്കാർ ആയി മാറിയത് ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണെന്നും ആന്റണി രാജു പറഞ്ഞു.


Also Read: VD Satheeshan: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വി.ഡി സതീശൻ


സിഎൻജി ബസുകൾ വാങ്ങുന്നതിനുള്ള നടപടിക്ക് ശേഷം ഒരു വർഷത്തിനിടയിൽ ഇരട്ടിയിലധികം രൂപയാണ് സിഎൻജിക്ക് വർധിച്ചത്. ഈ സാഹചര്യത്തിൽ സിഎൻജി ബസുകൾ വാങ്ങിയാൽ ലാഭകരമാകില്ലെന്നും മന്ത്രി പറഞ്ഞു. 27ന് നടത്താനിരുന്ന കെഎസ്ആർടിസിയിലെ അം​ഗീകൃത യൂണിയനുകളുമായുള്ള ചർച്ച് 29 ന് നടത്തുമെന്നും കെഎസ്ആർടിസിയുടെ സമ​ഗ്ര വികസനത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ യോ​ഗം നടത്തുമെന്നും മന്ത്രി അറിയിച്ചു.


ന​ഗരത്തിന്റെ എല്ലാ റോഡിലും നിലവിൽ സിറ്റി സർക്കുലർ സർവ്വീസ് നടത്തി വരുന്നു. ഇടറോഡിൽ പോലും സൗകര്യ പ്രദമായ രീതിയിൽ ഇലക്ട്രിക് ബസുകൾക്ക് സർവ്വീസ് നടത്താൻ കഴിയുന്നുണ്ട്. ഒമ്പത് മീറ്ററാണ് ഇലക്ട്രിക് ബസുകളുടെ നീളം. രണ്ട് മണിക്കൂർ കൊണ്ടുള്ള ഒറ്റ ചാർജിങ്ങിൽ 120 കിലോ മീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ വാ​ഗ്ദാനം. ബസിന്റെ വില 92,43,986 രൂപയാണ്. ഇതിൽ 30 സീറ്റുകളാണ് ഉള്ളത്. മൊബൈൽ ചാർജിങ്ങിനുള്ള സൗകര്യം, അഞ്ച് സിസിടിവി ക്യാമറയുടെ നിരീക്ഷണം, യാത്രക്കാർക്ക് എമർജൻസി അലർട്ട് ബട്ടൻ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ ബസിൽ ഉണ്ട്. 


ജൂൺ 30 വരെയാണ് നിലവിൽ 10 രൂപയ്ക്ക് ഒരു സർക്കിൾ യാത്ര ചെയ്യാൻ സാധിക്കുക. അത് മൂന്ന് മാസം കൂടി നീട്ടിയതായി ആന്റണി രാജു അറിയിച്ചു. കൂടാതെ എല്ലാ സർക്കുലറിലും ഒരു മാസം യാത്ര ചെയ്യാവുന്ന സീസൺ ടിക്കറ്റും ഉടൻ നടപ്പിലാക്കുമെന്നും ​ഗതാ​ഗത മന്ത്രി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.