കൊച്ചി: കഴിഞ്ഞ 10ന് നടന്ന വന്‍ സ്വര്‍ണ കവര്‍ച്ചയ്ക്ക് പിന്നില്‍ 5 പേരുടെ സംഘമെന്ന് പോലീസ്!! 


COMMERCIAL BREAK
SCROLL TO CONTINUE READING

കവര്‍ച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. ഇയാള്‍ ഇടുക്കി സ്വദേശിയാണെന്നാണ് സൂചന. കൂടാതെ ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. കവര്‍ച്ചാ സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നും ഇവര്‍ക്കായി അന്വേഷണം തുടരുന്നതായും പൊലീസ് വ്യക്തമാക്കി. 


ആലുവയില്‍ അര്‍ധരാത്രി നടന്ന വന്‍ സ്വര്‍ണ കവര്‍ച്ചയ്ക്ക് പിന്നില്‍ സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവര്‍തന്നെയെന്ന്‍ പൊലീസ് അന്വേഷണം ആരംഭിച്ച അവസരത്തില്‍തന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ, കമ്പനിയുടെ മുന്നിൽ വച്ച് നടന്ന കവർച്ച ജീവനക്കാരുടെ അറിവില്ലാതെ നടക്കില്ലെന്നും പൊലീസ് ഉറപ്പിച്ച് പറഞ്ഞിരുന്നു. 


കഴിഞ്ഞ 10ന് എറണാകുളത്തുനിന്നും ആലുവ ഇടയാറിലെ സ്വർണ കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ 21 കിലോ സ്വർണമാണ് കവർന്നത്. 


കാറിന്‍റെ പിന്നിൽ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം സിആ‌ർജി മെറ്റൽസ് കമ്പനിയുടെ മുന്നിലെത്തിയപ്പോൾ കാറിന്‍റെ ചില്ലുകൾ തകർത്ത് സ്വർണവുമായി കടന്നു കളയുകയായിരുന്നു. ആക്രമണത്തിൽ കാര്‍ ഡ്രൈവ‌ർക്കും ഒപ്പമുണ്ടായിരുന്ന ആൾക്കും പരിക്കേറ്റിരുന്നു. 


ഒരു ജീവനക്കാരനെ കാണാനെന്ന പേരില്‍ കവർച്ചാ സംഘം മണിക്കൂറുകളോളം ഫാക്ടറിക്ക് സമീപം ചെലവഴിച്ചതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രദേശത്തെകുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് പ്രതികളെന്ന് നിഗമനത്തിലാണ് ഇതോടെ പൊലീസ് എത്തിയത്. സംഭവത്തില്‍ കമ്പനി ജീവനക്കാര്‍ അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.