കലാഭവൻ മണിയുടെ മരണത്തിൽ സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കലാഭവൻ മണി മരിച്ചത് കരൾ രോഗം മൂലമാണെന്ന്  റിപ്പോർട്ടില്‍ പറയുന്നു.രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് 35 പേജുള്ള റിപ്പോര്‍ട്ട് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. മണിയുടേത് കൊലപാതകമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.രക്തത്തില്‍ കണ്ടെത്തിയ മീഥൈല്‍  ആള്‍ക്കഹോള്‍ അപകടകരമായ അളവിലുള്ളതല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർച്ചയായ മദ്യപാനം കരൾ രോഗത്തിന് കാരണമായെന്ന്‍ റിപ്പോര്‍ട്ടിലുണ്ട്. കരൾ രോഗം ഉണ്ടായിരുന്നതിനാൽ മണിയുടെ വയറിനുള്ളിൽ മദ്യത്തിന്റെ അംശം അവശേഷിച്ചു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പോണ്ടിച്ചേരി ജിപ്മറിലെ വിദഗ്‌ധ ഡോക്ടർമാരുടെ സംഘത്തിന്റെ സഹായത്തോടെയാണ് സിബിഐ റിപ്പോർട്ട് തയ്യാറാക്കിയത്.


വയറിനുള്ളിൽ കണ്ടെത്തിയ വിഷം മദ്യത്തിൽ നിന്നുണ്ടായതാണെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. മണിയുടെ സഹോദരൻ ആര്‍എല്‍വി  രാമകൃഷ്ണന്‍ കലാഭവൻ മണിയുടേത് കൊലപാതകമാണെന്ന് ആരോപിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കേരള പോലീസ് നടത്തിയ അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാലാണ്  ആർഎൽവി രാമകൃഷ്ണൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.


2016ലാണ് കലാഭവൻ മണി മരിച്ചത്. കലാഭവൻ മണിക്കൊപ്പമുണ്ടായിരുന്ന സിനിമാ താരങ്ങളായ ജാഫർ ഇടുക്കി, സാബുമോൻ എന്നിവരെ സംശയമുള്ളതായി സഹോദരൻ ആരോപിച്ചതിനെ തുടർന്ന് ഇവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചിൽ മണിയുടെ മാനേജർ അടക്കമുള്ളവരെ കൊച്ചി സിബിഐ ഓഫീസിൽ വെച്ച് നുണ പരിശോധനക്ക് വിധേയരാക്കിയിരുന്നു.കലാഭവൻ മണിയുടെ സിനിമാ രംഗത്തുള്ള സുഹൃത്തുക്കളെയും മാനേജരെയും അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ  ചോദ്യം ചെയ്തിരുന്നു.