തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ഒൻപത് കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിൽ നിന്നുള്ള ഇഡിയുടെ നാൽപ്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സർവീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകൾ നടന്നുവെന്ന് ഇഡി കണ്ടെത്തിയതിന്റെ തുടർച്ചയായാണ്  പരിശോധന നടത്തുന്നത്. കരുവന്നൂരിലെ തട്ടിപ്പ് പണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികൾ മറ്റ് സർവീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.


എസി മെയ്തീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വെളപ്പായ സതീശൻ എന്ന സതീഷ് കുമാർ ഒന്നരക്കോടിയോളം രൂപ അയ്യന്തോൾ ബാങ്കുവഴി വെളുപ്പിച്ചതായാണ് വിവരം. ഭാര്യയുടെയും ബന്ധുക്കളുടെയും പേരുകളിലായി അഞ്ച് അക്കൗണ്ടുകളിലായി ഇയാൾ പണം നിക്ഷേപിച്ചു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. നിലവിൽ ഇഡിയുടെ കസ്റ്റഡിയിലാണ് സതീഷ് കുമാർ.


എസി മൊയ്തീനെ ഇഡി വീണ്ടും ചോദ്യം ചെയ്യും, 19 ന് ഹാജരാകാൻ നോട്ടീസ്


കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ എസി. മൊയ്തീൻ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19 ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി കത്തു നൽകി. എസി. മൊയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമാണെന്നും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയിരിക്കുന്നത്.


തന്റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച നടപടി പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മൊയ്തീൻ കത്തു നൽകിയതായി ഇഡി അറിയിച്ചു.  ഇതിനായി സംസ്ഥാന മന്ത്രി എംഎൽഎ തുടങ്ങിയ നിലകളിൽ ലഭിച്ച വേതനത്തിന്റെ രേഖകളും സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ വേതനം സംബന്ധിച്ച വിവരങ്ങളും മൊയ്തീൻ ഇഡിക്ക് കൈമാറിയിട്ടുണ്ട്.


കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ഒന്നാം പ്രതി പി. സതീഷ്കുമാറുമായി മൊയ്തീനുള്ള ബന്ധം സംബന്ധിച്ചാണ് ആദ്യ ഘട്ടത്തിൽ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ബാങ്കിലെ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ ബിനാമി വായ്പകൾ അനുവദിക്കാൻ എസി.മൊയ്തീൻ ശുപാർശ ചെയ്തെന്ന മൊഴികളുണ്ട്. ഇതു സംബന്ധിച്ചായിരുന്നു ഇഡി ചോദ്യങ്ങൾ ചോദിച്ചത്.


മൊയ്തീൻ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് നൽകിയ മൊഴികളുടെയും രേഖകളുടെയും വിശദ പരിശോധനയ്ക്ക് ശേഷമാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം. കേസിലെ ഒന്നാം പ്രതി പി.സതീഷ്കുമാറിന്റെ ഇടനിലക്കാരൻ കെഎ. ജിജോർ, ചാർട്ടേഡ് അക്കൗണ്ടന്റ് സനൽകുമാർ, തദ്ദേശ ജനപ്രതിനിധികളായ അനൂപ് ഡേവിഡ് കാട, പി.ആർ. അരവിന്ദാക്ഷൻ, കൂട്ടാളി രാജേഷ് എന്നിവരേയും ചോദ്യം ചെയ്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.