തിരുവനന്തപുരം: ആരോപണ വിധേയനായ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അത്തരത്തിലൊരാളെ സംരക്ഷിക്കേണ്ട ആവശ്യം അസോസിയേഷനില്ലെന്നും ഇത്തരമൊരു വ്യക്തിയെ സംരക്ഷിച്ചുകൊണ്ട് ആരോപണത്തിന്റെ കരിനിഴലില്‍ നില്‍ക്കാന്‍ ഉദ്ദേശിക്കുന്ന സംഘടനയല്ല ക്രിക്കറ്റ് അസോസിയേഷനെന്നും അധികൃതർ വ്യക്തമാക്കി. മനുവിനെതിരായ കേസിന്റെ അന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന്‍ സഹകരിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

2012 ഒക്ടോബര്‍ 12ന് ആണ് മനു തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലകനായി എത്തുന്നത്. 2022ല്‍ മനുവിനെതിരെ ആദ്യം ആരോപണം ഉയര്‍ന്നു. എന്നാൽ, കുട്ടികളോ രക്ഷിതാക്കളോ അസോസിയേഷനില്‍ ഏതെങ്കിലും വിധത്തില്‍ പരാതി നല്‍കിയിരുന്നില്ല. ചൈല്‍ഡ് ലൈനും പോലീസും അന്വേഷണവുമായി എത്തുമ്പോള്‍ മാത്രമാണ് അസോസിയേഷന്‍ ഇക്കാര്യങ്ങള്‍ അറിയുന്നത്.


തുടര്‍ന്ന് മനുവിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി. ഇതിനെതിരെ മനുവിന് കീഴില്‍ പരിശീലനത്തിലുണ്ടായിരുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അയാള്‍ക്കുവേണ്ടി രംഗത്തെത്തി. മനുവിനെ നിലനിർത്തണമെന്നും സെലക്ഷനുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍മൂലം മനപ്പൂര്‍വ്വം മനുവിനെതിരെ ആരോപണം ഉന്നയിക്കുന്നതാണെന്നുമായിരുന്നു ഇവരുടെ വാദം.


മനുവിനെ തിരിച്ചെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം അസോസിയേഷന്‍ തയ്യാറായില്ല. പിന്നീട് കുട്ടികളും രക്ഷിതാക്കളും പോലീസിലുള്‍പ്പെടെ മനുവിന് അനുകൂലമായി മൊഴി നല്‍കുകയും മനുവിന് ജാമ്യം ലഭിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇയാളെ തുടരാന്‍ അനുവദിച്ചതെന്നും പിന്നീട് ഈ കേസില്‍ മനുവിനെതിരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതേ വിടുകയും ചെയ്തു.


ALSO READ: 'ഫോഴ്സാ കൊച്ചി'; പൃഥ്വിരാജിന്റെ ഫുട്ബോൾ ക്ലബ്ബിന്റെ പേര് പുറത്ത് വിട്ടു


അതേസമയം പരിശീലനത്തിന് എത്തുന്ന കുട്ടികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ അസോസിയേഷന്‍ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേസമയത്താണ് പരിശീലനം നല്‍കുന്നത്. പരിശീലന സ്ഥലത്ത് കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്.


2015 മുതല്‍ പരിശീലനം നല്‍കുന്ന സ്ഥലം പൂര്‍ണമായും ക്യാമറയുടെ നിരീക്ഷണത്തിലാണ്. നിലവില്‍ 20 നിരീക്ഷണ ക്യാമറകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കളിക്കളത്തിനടുത്ത് ഏതെങ്കിലും രക്ഷിതാക്കൾ ഉണ്ടാകണമെന്ന നിബന്ധന പരിശീലനം തുടങ്ങുന്ന കാലം മുതലേ തുടരുന്നുണ്ട്. തന്റെ മകള്‍ക്ക് മനു വേണ്ട വിധത്തിലുള്ള പരിശീലനം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2024 ഏപ്രില്‍ 19ന് ഒരു രക്ഷിതാവ് ജില്ലാ അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. 2022ലെ കേസില്‍ മനുവിന് അനുകൂലമായി പോലീസിലും കോടതിയിലും ഇവർ മൊഴി നൽകിയിരുന്നു.


ഈ പരാതിയില്‍ മനുവിനോട് വിശദീകരണം തേടി. ഏപ്രില്‍ 21ന് മനു രാജിക്കത്ത് നല്‍കി. ബാംഗ്ലൂരില്‍ മറ്റൊരു ജോലിയില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് രാജിവയ്ക്കുന്നതെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ രാജിയ്ക്ക് നടപടിക്രമമുള്ളതിനാല്‍ നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കണമെന്ന് അസോസിയേഷന്‍ മനുവിനോട് ആവശ്യപ്പെട്ടു. ആ കാലവധിക്കുള്ളിലാണ് പിങ്ക് ടൂര്‍ണമെന്റ് നടക്കുന്നത്. ആ സമയത്തൊന്നും മനുവിനെതിരേ ലൈംഗികാരോപണം ഉണ്ടായിരുന്നില്ല.


മനുവിനെതിരായി നല്‍കിയ പരാതിയില്‍ അസോസിയേഷന്‍ ജില്ലാ ഘടകം പരാതിക്കാരന് മെയ് അഞ്ചിന് മറുപടി നല്‍കുകയും ചെയ്തു. കെസിഎക്ക് പരാതി ലഭിച്ചിട്ടും അത് പൂഴ്ത്തിവച്ചുവെന്ന ആരോപണം കെസിഎയെ തകര്‍ക്കാന്‍ ഉന്നയിക്കുന്നതാണ്. ജൂണ്‍ ആദ്യ ആഴ്ചയിലാണ്, നേരത്തേ ഇവിടെ പരിശീലനം നേടിയിരുന്ന ഒരു പെണ്‍കുട്ടിയും രക്ഷിതാവും മനുവിനെതിരെ പുതിയ ആരോപണവുമായി പോലീസിനെ സമീപിക്കുന്നതും തുടര്‍ന്ന് അസോസിയേഷനിലെത്തി വാക്കാല്‍ വിവരം പറയുന്നതും. 2018ലാണ് ഈ പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്.


പരാതിക്കാരിയായ പെണ്‍കുട്ടി കോവിഡിന് മുന്‍പ് ഇവിടെ പരിശീലനത്തില്‍ പങ്കെടുത്തിരുന്നയാളാണ്. അതുകൊണ്ടുതന്നെ 2022ലെ കേസിനും പരാതിക്കും ശേഷം മനുവിനെ കെസിഎ സംരക്ഷിച്ചുവെന്നും അതേ തുടര്‍ന്നാണ് തുടര്‍സംഭവങ്ങൾ ഉണ്ടായതെന്നുമുള്ള ആരോപണങ്ങള്‍ തികച്ചും വസ്തുതാവിരുദ്ധമാണ്.  


പരാതികള്‍ ഉണ്ടായാല്‍ യഥാസമയം അവ പരിശോധിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളുന്നതിനുമായി വനിതകളടങ്ങുന്ന ആഭ്യന്തര പരാതിപരിഹാര കമ്മിറ്റി രൂപീകരിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അതിക്രമങ്ങൾ ഉണ്ടായാൽ കുട്ടികള്‍ രക്ഷിതാക്കളോട് പോലും പറയാന്‍ മടിക്കുന്ന സാഹചര്യം ഉണ്ട്.


കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പ്രവര്‍ത്തിക്കുന്ന ‘ദില്‍സെ’ എന്ന സര്‍ക്കാരേതര സംഘടനയുടെ സഹായത്തോടെ കുട്ടികള്‍ക്ക് ആവശ്യമായ പരിശീലനവും കൗണ്‍സിലിംഗും നല്‍കുന്നതിനുള്ള പരിപാടിക്ക് തുടക്കമിട്ടിട്ടുണ്ടെന്നും കെസിഎ വ്യക്തമാക്കി. മനുവിന് കീഴില്‍ പരിശീലനം ലഭിച്ചിരുന്ന കുട്ടികള്‍ക്ക് ബാലാവകാശ കമ്മീഷന്റെ സഹായത്തോടെ പ്രത്യേക കൗണ്‍സിംഗ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.


ALSO READ: ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍


പുതിയ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മനുവിനെ പരിശീലകനായി നിയോഗിക്കരുതെന്ന് കെസിഎ എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളേയും രേഖാമൂലം അറിയിച്ചിട്ടുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ജില്ലാ അസോസിയേഷനുകളിൽ ഉൾപ്പെടെ പുതുതായി പരിശീലകരേയും ജീവനക്കാരേയും നിയമിക്കുമ്പോള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്ത് എത്തുന്ന കുട്ടികളുടെ മാനസികവും കായികവുമായ വികസനത്തിനാണ് അസോസിയേഷന്‍ പ്രാധാന്യം നല്‍കുന്നത്.


പെണ്‍കുട്ടികള്‍ക്ക് സ്റ്റൈപ്പന്‍ഡ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അസോസിയേഷന്‍ നല്‍കി വരുന്നു. അവരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടല്ലാതെ അസോസിയേഷന് മുന്നോട്ടുപോകാൻ ആകില്ല. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അസോസിയേഷന്‍ തയ്യാറല്ലെന്നും അധികൃതർ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.