തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കുറഞ്ഞ വാഹന പരിശോധന മുതലെടുത്തത് കുട്ടി ഡ്രൈവർമാർ. കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസം മാത്രം ഇരുന്നുറിലധികം നിയമലംഘകരെയാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി പിഴയടപ്പിച്ചത്. ന്യൂജെന്‍ ബൈക്കുകളുടെ മത്സരയോട്ടവും ബൈക്ക് സ്റ്റണ്ടും കാരണം ജില്ലയിലും താലൂക്ക് കേന്ദ്രങ്ങളിലും ഉൾപ്പെടെ നിരവധി അപകടങ്ങളും അപകടമരണങ്ങളും തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പരിശോധന വീണ്ടും ശക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 10 ദിവസത്തിനിടെ ഏഴ് പേരാണ് തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിൽ മരിക്കുന്നവരിലേറെയും ചെറുപ്പക്കാരാണ്. അപകടത്തിൽപെടുന്നവരും ചെറുപ്പക്കാരാണ്. കഴിഞ്ഞ ദിവസം പരുത്തിപ്പള്ളിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് വഴിയരികില്‍ കൂട്ടിയിട്ടിരുന്ന തടികളില്‍ ഇടിച്ചു കയറി കൗമാരക്കാര്‍ മരിക്കാനിടയായി. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കലിന്റെ ആദ്യ ഘട്ടം കാട്ടാക്കടയില്‍ നിന്നും ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 


Also Read: നാട്ടുകാരും പഞ്ചായത്ത് പ്രതിനിധികളും ഒത്തുചേർന്നു; പൂവച്ചൽ പഞ്ചായത്തിൽ 25 വർഷത്തിന് ശേഷം കൊയ്ത്തുത്സവം


നാല് സംഘമായി തിരിഞ്ഞാണ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തിയത്. കട്ടയ്ക്കോട് - വിളപ്പില്‍ശാല - പേയാട് റോഡിലും കാട്ടാക്കട വെള്ളറട- നെയ്യാര്‍ഡാം റോഡിലും കാട്ടാക്കട പൂവച്ചല്‍ വെള്ളനാട്, ആര്യനാട്, കുറ്റിച്ചല്‍, പരുത്തിപ്പള്ളി ഷോര്‍ലോക്കോഡ് മലയോര ഹൈവേയിലുമാണ് പരിശോധനയുണ്ടായിരുന്നത്.


കുട്ടിഡ്രൈവര്‍മാരെ വാഹന ഗതാഗത നിയമങ്ങള്‍ പറഞ്ഞു മനസിലാക്കിക്കുകയും ഇവരുടെ രക്ഷിതാക്കളെ വരുത്തി ബോധവല്‍ക്കരണം നടത്തി വാഹനങ്ങള്‍ക്കു പിഴ ഇട്ട ശേഷം മടക്കി അയക്കുകയും ചെയ്തു. 


അമിതവേഗതയിലും രേഖലയില്ലാതെയും ഹെല്‍മെറ്റ് ധരിക്കാതെയും എത്തിയ നിരവധി വാഹനങ്ങള്‍ പരിശോധന കണ്ടു നിർത്താതെ പോയി. ചിലര്‍ വാഹനം നിറുത്തി തിരികെ പോകുകയും ചെയ്തു. ഇത്തരം വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Also Read: ദേ അളിയൻസിലെ മുട്ട പൊട്ടിത്തെറിച്ചതിന്റെ വിശേഷങ്ങൾ; കേശവദാസപുരത്തെ വിനുവിൻ്റെ തട്ടുകട!


വിവിധ ഇടങ്ങളിലെ പരിശോധനയില്‍ പിടിയിലായവര്‍ അധികവും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായിരുന്നു. പൂവച്ചല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരിസരത്തു നിന്നും നിരവധി കുട്ടി ഡ്രൈവര്‍മാരെയാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. അതിനിടെ പരുത്തിപ്പള്ളി ഷോര്‍ലോക്കോഡ് റോഡിന് സമീപത്തുള്ള തടി മില്ലുകളില്‍ നിന്നും റോഡിലേക്ക് ഇറക്കി ഇട്ടിരുന്ന തടികള്‍ ഉടമകളെ വരുത്തി നീക്കം ചെയ്യിപ്പിച്ചു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.