തിരുവനന്തപുരം: മഴക്കെടുതിയെ നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന്  മന്ത്രി എം വി ഗോവിന്ദൻ. രാത്രിയിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പഞ്ചായത്ത് കേന്ദ്രത്തിൽ ജീവനക്കാരുണ്ടാകണം. ഇതിന് ആവശ്യമായ നടപടി ബന്ധപ്പെട്ട സ്ഥാപന മേധാവിമാർ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രകൃതിദുരന്തത്തെ നേരിടാൻ അടിയന്തര ആവശ്യങ്ങൾക്കുള്ള തുക ചിലവഴിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകി. തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കാൻ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.  തദ്ദേശ സ്ഥാപനങ്ങളിൽ മുന്നറിയിപ്പുകൾ കൃത്യമായി എത്തിക്കാനും, മഴക്കെടുതിയെ നേരിടാൻ സജ്ജമാക്കാനും ഈ കേന്ദ്രം പ്രവർത്തിക്കും.  മഴക്കെടുതിയെ നേരിടാൻ സന്നദ്ധപ്രവർത്തകർ രംഗത്തിറങ്ങണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.  


ALSO READ : മഴക്കെടുതി രൂക്ഷം, ഡാമുകളിൽ ജലനിരപ്പുയരുന്നു; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന് ഡിജിപി


ആവശ്യമായ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകളിൽ ആവശ്യമായ സൗകര്യം ഉണ്ടെന്നും കോവിഡ് മാനദണ്ഡനങ്ങൾ പാലിക്കുന്നുവെന്നും തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിതാമസിപ്പിക്കണം. എല്ലാവരും മാറി താമസിച്ചു എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പുകൾ കൃത്യമായി എല്ലാ ജനങ്ങളിലേക്കും എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്നും എം വി ഗോവിന്ദൻ നിർദേശിച്ചു.


അതേസമയം കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി തൊണ്ണൂറോളം പേർ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കെടുതിയിൽ ഇതുവരെ ആറ് പേർ മരിച്ചു. ഒരാളെ കാണാതായി. അഞ്ച് വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നുവെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കൂട്ടിക്കലിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. ഈരാറ്റുപേട്ടയിൽ കടകളിൽ വെള്ളം കയറി. കോട്ടയം മൂന്നിലവിൽ വെള്ളമിറങ്ങി തുടങ്ങി. അതേസമയം മലയോര മേഖലയിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മൂന്നുദിവസം കൂടി അതിതീവ്ര മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.