തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കും. വ്യാപാരി വ്യവസായികളുടെ എതിര്‍പ്പ് വകവെയ്ക്കാതെ പ്ലാസ്റ്റിക് നിരോധനവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്ലാസ്റ്റിക് ബാഗുകള്‍, ചെറിയ കുപ്പികള്‍, ക്യാരിബാഗ് തുടങ്ങി പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തുക. ഇവ നിര്‍മ്മിച്ചാലും വിറ്റാലും കുറ്റമാണ്. ആദ്യതവണ പതിനായിരം രൂപയും ആവര്‍ത്തിച്ചാല്‍ ഇരുപത്തിയയ്യായിരം രൂപയും തുടര്‍ന്നാല്‍ അന്‍പതിനായിരം രൂപയും പിഴയൊടുക്കേണ്ടി വരും.


കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്ന് നടപ്പാക്കുന്ന നിരോധം വൈകിപ്പിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.


എന്നാല്‍, പ്ലാസ്റ്റിക് നിരോധനത്തില്‍ ആശങ്കയിലാണ് സംസ്ഥാനത്തെ വ്യാപാരി വ്യവസായികള്‍. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയാല്‍ ശക്തമായ സമരം ആരംഭിക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്. 


പ്ലാസ്റ്റിക്‌ നിരോധനത്തിന്‍റെ പേരില്‍ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും, ഇത് ചെറുകിട കച്ചവടക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും സംഘടന ആരോപിച്ചു. കച്ചവടക്കാരില്‍ നിന്നും പിഴ ഈടാക്കിയാല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്നും സംഘടന സൂചിപ്പിച്ചിരുന്നു. പ്ലാസ്റ്റിക് നിരോധനം തിരക്കിട്ട് നടപ്പിലാക്കരുതെന്നാണ് സംഘടനയുടെ ആവശ്യം. കൂടാതെ, പ്ലാസ്റ്റിക്കിന് ബദല്‍ സംവിധാനം ഒരുക്കാതെ നിരോധനം നടപ്പിലാക്കുന്നത് ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നും സംഘടന അഭിപ്രായപ്പെട്ടു. 


ഈ വിഷയത്തില്‍, പ്ലാസ്റ്റിക് കവറുകള്‍ ഇല്ലാതാവുന്നതോടെ കച്ചവടം കുറയുമോ എന്നാണ് വ്യാപാരികളുടെ ആശങ്ക യെന്നാണ് സര്‍ക്കാര്‍ വാദം. 


അതേസമയം, സംസ്ഥാനത്തെ മാലിന്യ സംസ്‌ക്കരണം ഇപ്പോള്‍ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ തലവേദനയാണ്. ഒപ്പം പ്ലാസ്റ്റിക് നിരോധനം കൂടി നടപ്പാക്കേണ്ടി വരുമ്പോള്‍ വിജയം, എത്രകണ്ട് എന്നത് കാണേണ്ടിയിരിക്കുന്നു.